ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ മഹാസഖ്യം രൂപീകരിക്കുവാനുളള തീരുമാനത്തിലുറച്ച് അഖിലേഷ് യാദവും മായാവതിയും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അഖിലേഷ് യാദവും മായാവതിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനുളള നിര്‍ണായക തീരുമാനമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഒരു കാലത്ത് ശത്രുക്കളായിരുന്ന ഇരുവരും ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മഹാസഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. അജിത്ത് സിങിന്റെ രാഷ്ട്രീയ ലോക് ദള്‍ ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തുമെങ്കിലും സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമുണ്ടാവില്ലെന്നാണ് സൂചനകള്‍. ആര്.എല്‍.ഡിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരി 15 ന് ശേഷം ആരംഭിക്കും. കോണ്‍ഗ്രസിന് സഖ്യത്തില്‍ സ്ഥാനമില്ലെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണ്ടെന്നാണ് ഇരുവരുടെയും തീരുമാനം.
മധ്യപ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ ഏക എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് മന്ത്രി സ്ഥാനം നല്കാന് കോണ്‍ഗ്രസ് തയ്യാറാകാഞ്ഞതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. തങ്ങളുടെ സാമാജികനെ മന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കുള്ള വഴി കോണ്‍ഗ്രസ് അടച്ചിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ പ്രസ്താവന. അതേസമയം മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്കിയ പിന്തുണ തെരഞ്ഞെടുപ്പിന് ശേഷവും മനസ്സില്ലാ മനസ്സോടെയാണ് തുടരുന്നതെന്നും മായാവതി വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസപ്പെട്ട കോണ്‍ഗ്രസിന് മായാവതി പിന്തുണ നല്‍കിയത്.
എന്നാല്‍ നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയാണെങ്കില്‍ പിന്തുണയുടെ കാര്യം പുനരാലോചിക്കുമെന്നും മായാവതി അറിയിച്ചിരുന്നു. അഖിലേന്ത്യാ പണിമുടക്ക് നടത്തിയ മധ്യപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ പേരിലുള്ള കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മായാവതിയുടെ ഭീഷണി.
എസ്.പിയുടെയും ബി.എസ്പിയുടെയും നിലപാട് പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമുള്ള ഏത് പാര്‍ട്ടിയുമായും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 ലോക്സഭാ സീറ്റുകളില്‍ 71 എണ്ണത്തിലും ബി ജെ പിയും സഖ്യകക്ഷിയായ അപ്നാദള്‍ രണ്ട് സീറ്റിലും വിജയിച്ചു. രാജ്യത്ത് അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് നിര്‍ണായകമായതും ഈ വിജയമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഖിലേഷും മായാവതിയും യോജിച്ചപ്പോള്‍ പാര്‍ട്ടി കോട്ടകളായ ഖൊരക്പൂര്‍, ഫുല്‍പൂര്‍ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമായി.
You must be logged in to post a comment Login