തിരുവനന്തപുരം: പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. നികുതി അഞ്ചു ശതമാനം കുറച്ചാല്‍ വര്‍ഷം 1,336 കോടിരൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുകയെന്നും ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്നും സംസ്ഥാനം വ്യക്തമാക്കി. കേന്ദ്രത്തിനയച്ച കത്തിലാണ് സംസ്ഥാനം ഇക്കാര്യം അറിയിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നാലെ ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണു സര്‍ക്കാര്‍ കത്തയച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ധന നികുതി കുറച്ചിരുന്നു. ഡീസലിന് 24.52 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നു.
ഒക്ടോബറില്‍ 600 കോടി രൂപയാണ് ഇന്ധന നികുതിയായി ലഭിച്ചത്. സെപ്റ്റംബറില്‍ 623 കോടിരൂപയും ഓഗസ്റ്റില്‍ 548 കോടിരൂപയും ജൂലൈയില്‍ 537 കോടി രൂപയും നികുതിയായി ലഭിച്ചു. സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാല്‍ പെട്രോളിനു 17 രൂപയും ഡീസലിനും 11 രൂപയും വില കുറയും. ജിഎസ്ടിയും മദ്യത്തില്‍ നിന്നുള്ള നികുതിയും കഴിഞ്ഞാല്‍ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ പണമെത്തുന്നത് ഇന്ധന നികുതിയായാണ്.
You must be logged in to post a comment Login