BREAKINGINTERNATIONAL

അതിവേഗതയില്‍ വംശനാശ ഭീഷണിയിലേക്ക് ചെറുപക്ഷികള്‍, ഹവായിയില്‍ ഹെലികോപ്ടറില്‍ കൊതുകിനെ വര്‍ഷിച്ച് അമേരിക്ക

ഹോണോലുലു: വംശനാശ ഭീഷണി നേരിടുന്ന ചെറുപക്ഷിയെ സംരക്ഷിക്കാനായി അസാധാരണ നടപടികളുമായി അമേരിക്ക. ഹെലികോപ്ടറില്‍ ലക്ഷക്കണക്കിന് കൊതുകുകളേയാണ് ഹവായി ദ്വീപുകളിലേക്ക് വര്‍ഷിക്കുന്നത്. തിളങ്ങുന്ന നിറങ്ങളോട് കൂടിയ ഹണിക്രീപ്പര്‍ പക്ഷികളെ സംരക്ഷിക്കാനുള്ള അവസാന ശ്രമമായാണ് വധ്യംകരിച്ച ആണ്‍ കൊതുകുകളെ ഇത്തരത്തില്‍ ഹെലികോപ്ടറുകളില്‍ ഹവായിലേക്ക് എത്തിക്കുന്നത്. ചെടികളിലെ പരാഗണത്തിന് ഏറെ സഹായകരമാകുന്ന ഹണിക്രീപ്പര്‍ പക്ഷികളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത് മലേറിയ ബാധയാണ്. 1800കളില്‍ ഹവായിലെത്തിയ യൂറോപ്യന്‍, അമേരിക്കന്‍ കപ്പലുകളില്‍ നിന്നാണ് മലേറിയ പരത്തുന്ന കൊതുകുകള്‍ ഹവായി ദ്വീപിലെത്തുന്നത്. പ്രതിരോധ ശേഷിക്കുറവാണ് ഈ കുഞ്ഞുപക്ഷികള്‍ക്ക് വെല്ലുവിളിയാവുന്നത്. മലേറിയ പരത്തുന്ന ഒരു കൊതുകിന്റെ കുത്ത് പോലും ഇവയുടെ മരണത്തിന് കാരണമാകുമെന്നതാണ് നിലവിലെ സാഹചര്യം.
ഹണിക്രീപ്പര്‍ ഇനത്തില്‍ 33 വിഭാഗം പക്ഷികള്‍ ആണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയില്‍ 17എണ്ണമാണ് നിലവില്‍ വംശനാശത്തിന്റെ വക്കിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയില്‍ ചിലതിന് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഹവായില്‍ അസാധാരണ നടപടികള്‍ നടക്കുന്നത്. ഓരോ ആഴ്ചയിലും 250000 ആണ്‍ കൊതുകുകളെയാണ് ദ്വീപിലേക്ക് പറത്തി വിടുന്നത്. സ്വാഭാവികമായി ഗര്‍ഭനിരോധന സ്വഭാവം പുലര്‍ത്തുന്ന ബാക്ടീരിയകളോട് കൂടിയ കൊതുകുകളെയാണ് ഇത്തരത്തില്‍ വര്‍ഷിക്കുന്നത്. ഇത്തരത്തില്‍ ഒരു കോടിയോളം കൊതുകുകളെയാണ് നിലവില്‍ ഹവായിയില്‍ വര്‍ഷിച്ചിട്ടുള്ളത്.
ഹണി ക്രീപ്പര്‍ പക്ഷികളിലൊന്നായ അകികികിയുടെ എണ്ണം 2018ല്‍ 450ഉണ്ടായിരുന്നതില്‍ നിന്ന് 2023ല്‍ വെറും അഞ്ചിലേക്ക് എത്തിയിട്ടുണ്ട്. ദേശീയ പാര്‍ക്കിന്റെ സംരക്ഷണത്തിലുള്ള ഒരെണ്ണത്തിനെ കാട്ടിലേക്ക് മാറ്റിയിരുന്നു. ഒച്ചുകള്‍, പഴങ്ങള്‍, പൂവുകളിലെ തേനുകള്‍ എന്നിവ അടക്കം ഇവ ആഹാരമാക്കാറുണ്ട്. കൊതുകുകള്‍ സാധാരണ ഗതിയില്‍ എത്താത്ത 4000 മുതല്‍ അടി ഉയരങ്ങളിലാണ് ഇവ നിലവില്‍ താമസമാക്കിയിട്ടുള്ളത്. എന്നാല്‍ ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഈ ഉയരത്തിലും മലേറിയ വാഹികളായ കൊതുകുകള്‍ എത്തുന്നുണ്ടെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ഇതോടെയാണ് വന്ധ്യംകരിച്ച കൊതുകുകളെ ഉപയോഗിച്ചുള്ള ഐഐടി (incompatible insect technique) രീതിയില്‍ മലേറിയ വാഹികളായ കൊതുകുകളുടെ പ്രജനനം കുറയ്ക്കാന്‍ അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
സാധാരണ നിലയില്‍ ഒരു തവണ മാത്രമാണ് പെണ്‍ കൊതുക് ഇണ ചേരുന്നത്. ഇത്തരത്തില്‍ വന്ധ്യംകരിച്ച കൊതുകുകളോട് ഇണ ചേരുന്നതോടെ ഇവ ഇടുന്ന മുട്ടകള്‍ ഇടുമെങ്കിലും അവ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ വരുന്നു. വോള്‍ബാച്ചിയ എന്ന ബാക്ടീരിയയുടെ സഹായമാണ് ഇതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍ തേടിയിട്ടുള്ളത്. ഇത്തരം ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകള്‍ ഇതേ ബാക്ടീരിയ ശരീരത്തിലുള്ള ഇണയുമായി ചേര്‍ന്നാല്‍ മാത്രമേ പ്രത്യുല്‍പാദനം മറ്റ് ജീവികളില്‍ അനുവദിക്കൂ. അതിനാല്‍ ഇത്തരത്തില്‍ ബാക്ടീരിയ ഉള്ള ആണ്‍ കൊതുകുകളെയാണ് ദ്വീപില്‍ വര്‍ഷിക്കുന്നത്. ചൈനയിലും കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലും മെക്‌സിക്കോയിലും അടക്കം കൊതുക് നിയന്ത്രണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഹവായി ദ്വീപില്‍ യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബേര്‍ഡ്‌സ്, നോ മോസ്‌ക്വിറ്റോസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button