BREAKINGKERALA
Trending

അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആര്‍ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലന്‍സ്; റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. തന്റെ വാദം തെളിയിക്കാനുള്ള രേഖകള്‍ അജിത് കുമാര്‍ കൈമാറി. അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ പകുതിയോടെ തയ്യാറാക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അജിത്കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.
വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയിരുന്നു അന്വേഷണം.ആര്‍ എസ് എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്നത്.
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, മലപ്പുറത്തെ ഡാന്‍സാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. കവടിയാറില്‍ ആഡംബര ബംഗ്ലാവ് നിര്‍മാണം, കുറവന്‍കോണത്ത് ചട്ടങ്ങള്‍ ലംഘിച്ച് ഫ്‌ലാറ്റ് വാങ്ങല്‍, മലപ്പുറം എസ് പിയുടെ വസതിയിലെ മരം മുറിച്ച് കടത്തല്‍, കള്ളക്കടത്ത് സ്വര്‍ണം മുക്കി എന്നിവയായിരുന്നു പ്രധാന ആരോപണങ്ങള്‍. പി വി അന്‍വറിന്റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമായിരുന്നു ഒരാഴ്ച മുമ്പ് എഡിജിപി എം ആര്‍ അജിത് കുമാറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍, എന്നിവരാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടു. തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും അജിത് കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി.
ഈ മാസം പകുതിയോടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം. എന്നാല്‍ അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് വ്യക്തമാക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ എം ആര്‍ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും.

Related Articles

Back to top button