BREAKINGKERALA
Trending

അര്‍ജുനെ തിരയാന്‍ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍വിദഗ്ധരും

അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങല്‍വിദ?ഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള സംഘം അല്‍പസമയത്തിനകം ഷിരൂരിലേക്കെത്തുമെന്നാണ് വിവരം. തീരദേശ കര്‍ണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവര്‍ക്കറിയാം. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവര്‍.
പുഴയുടെ ശക്തമായ അടിയൊഴുക്കില്‍ കഴിഞ്ഞദിവസങ്ങളില്‍ നാവികസേനയുടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്‌ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പുതിയ സംവിധാനമായ പോന്റൂണ്‍ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഇറക്കാനുള്ള നീക്കവും ശനിയാഴ്ച നടക്കും. അര്‍ജുന്‍ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.
ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കല്‍ മൈല്‍വരെ വേഗത്തിലാണ്. അതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചില്‍ നീണ്ടുപോവാതിരിക്കാന്‍ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നതെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീശ്വേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പോന്റൂണുകളാണ് നദിയില്‍ നങ്കൂരമിട്ട് സ്ഥാപിക്കുക. പോന്റൂണ്‍ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തും. അതിന്റെ സഹായത്തോടെ ഇറങ്ങുമ്പോള്‍ ഒഴുകിപ്പോവില്ലെന്നാണ് പ്രത്യേകത.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയില്‍ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്‌നല്‍കൂടി ലഭിച്ചു. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് ഒഴുകി നീങ്ങുകയാണോ എന്നാണ് സംശയം. കരയില്‍നിന്ന് 60 മീറ്റര്‍ അകലെയാണ് വെള്ളിയാഴ്ച സിഗ്‌നല്‍ ലഭിച്ചത്.

Related Articles

Back to top button