BREAKINGKERALA
Trending

അറിഞ്ഞോ… ഓട്ടോയ്ക്ക് ഇനി കേരളം മുഴുവന്‍ ഓടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ് വരുത്തി. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.
ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിയിച്ചത്.
എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരവധി പ്രാവശ്യം ഇക്കാര്യം ചര്‍ച്ച ചെയ്തു. ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.
അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന ലാഘവത്തോടെയുള്ള നിബന്ധവെച്ചാണ് തീരുമാനം. സിഐടിയുവിന്റെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.

Related Articles

Back to top button