BREAKING NEWSWORLD

ആദ്യ ക്ലോണ്‍ ചെമ്മരിയാടായ ‘ഡോളി’യുടെ സൃഷ്ടാവ്, ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

‘ഡോളി ദ ഷീപ്പ്’ എന്ന ക്ലോണിംഗ് മൃഗത്തെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് 79-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണ വിവരം സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. 1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ഇയാന്‍ വില്‍മുട്ട് എന്ന പേര് മാധ്യമങ്ങളിലൂടെ പുറം ലോകം കേട്ടത്. അന്ന് വരെ മനുഷ്യന്റെ ഭ്രാന്തമായ ഭാവനയായി കരുതിയിരുന്ന ‘കോണിംഗ്’ ആദ്യമായി വിജയകരമായി പരീക്ഷിച്ച് കൊണ്ട് പുതിയൊരു ജീവിയുടെ സൃഷ്ടിക്ക് അദ്ദേഹം ചുക്കാന്‍ പടിച്ചത് ലോകം അത്ഭുതത്തോടെ കേട്ടു. ‘ഡോളി ദ ഷീപ്പ്’ അങ്ങനെ മിത്തുകള്‍ക്കും അപ്പുറത്തെ യാഥാര്‍ത്ഥ്യമായി ലോകത്തിന് മുന്നില്‍ ജനിച്ച് വീണു. പക്ഷേ, ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി.
1996-ല്‍ സ്‌കോട്ട്ലന്‍ഡിലെ അനിമല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്റെയും ഇയാന്‍ വില്‍മട്ടിന്റെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിക്കുന്നത്. 1995-ല്‍ മേഗന്റെയും മൊറാഗിന്റെയും ജനനത്തിലേക്ക് വഴി തെളിച്ച ശാസ്ത്രപരീക്ഷണങ്ങളാണ് ഡോളിയുടെ ജനനത്തിലേക്ക് നയിച്ചത്. വ്യത്യസ്ത കോശങ്ങളില്‍ നിന്ന് വിജയകരമായി ക്ലോണ്‍ ചെയ്ത ആദ്യത്തെ സസ്തനികള്‍ മേഗന്‍, മൊറാഗ് എന്നീ രണ്ട് വളര്‍ത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായ ഒരു സോമാറ്റിക് സെല്ലില്‍ നിന്ന് വിജയകരമായി ക്ലോണ്‍ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറി. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോണ്‍ ചെയ്തതും ട്രാന്‍സ്‌ജെനിക് മൃഗവുമായ പോളി എന്ന ആടിന്റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.
സോമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്ന പ്രക്രിയ ഉപയോഗിച്ച് മുതിര്‍ന്ന കോശത്തില്‍ നിന്ന് ക്ലോണ്‍ ചെയ്താണ് ഡോളി എന്ന ആദ്യത്തെ സസ്തനിയെ സൃഷ്ടിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചത്ത് പോയ ആടിന്റെ ശീതീകരിച്ച അകിട് കോശത്തില്‍ നിന്ന് ഒരു ആട്ടിന്‍ മുട്ട എടുത്ത് അതിന്റെ ഡിഎന്‍എ നീക്കം ചെയ്ത് പകരം ഡിഎന്‍എ സംയോജിപ്പിച്ചാണ് ഡോളിയുടെ സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഡോളിയുടെ സൃഷ്ടി മനുഷ്യ പ്രത്യുത്പാദന ക്ലോണിംഗിനെയോ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ജനിതക പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ധാര്‍മ്മിക ഭയം ശാസ്ത്രലോകത്ത് സൃഷ്ടിച്ചു. പിന്നാലെ മുഖ്യധാരാ ശാസ്ത്രജ്ഞര്‍ ഇത് വളരെ അപകടകരമായ പരീക്ഷണമാണെന്ന് ആരോപണം ഉന്നയിച്ച് രംഗത്തെത്തി. 2023 ല്‍ ഹരിയാണയിലെ കര്‍ണൂലിലുള്ള നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൃഷ്ടിച്ച ഗംഗയാണ് ഇന്ത്യയിലെ ആദ്യ ക്ലോണ്‍ പുശക്കുട്ടി. നിലവില്‍ ക്ലോണിംഗിലൂടെ ജനിച്ച വിവിധ മൃഗങ്ങളുടെ 27 ഓളം പതിപ്പുകള്‍ ഇന്ത്യയുടെ നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവിക്കുന്നു.
1944 ല്‍ ഇംഗ്ലണ്ടിലെ ഹാംപ്ടണ്‍ ലൂസിയിലായിരുന്നു ഇയാന്‍ വില്‍മുട്ടിന്റെ ജനനം. നോട്ടംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്സിയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും അദ്ദേഹം സ്വന്തമാക്കി. നിരവധി അന്താരാഷ്ട്രാ അവാര്‍ഡുകള്‍ നേടിയ ഭ്രൂണ ശാസ്ത്രജ്ഞനാണ് അദ്ദേഹം. അനിമല്‍ സയന്‍സിലേക്ക് മാറുന്നതിന് മുമ്പ് കൃഷിയില്‍ താത്പര്യ പ്രകടിപ്പിച്ച അദ്ദേഹം അഗ്രിക്കള്‍ച്ചര്‍ സ്റ്റഡീസിന് ചേര്‍ന്നിരുന്നു. 2005-ല്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലേക്ക് മാറി, 2008-ല്‍ നൈറ്റ്ഹുഡ് അവര്‍ഡ് നേടി. ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞനും സ്‌കോട്ടിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ചെയറുമായിരുന്ന അദ്ദേഹം 2012-ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker