കൊച്ചി: ആലുവയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ വിമര്‍ശനവുമായി എറണാകുളം പോക്‌സോ കോടതി. ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു.
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം ദില്ലിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ്. ഡല്‍ഹി ഗാസിപൂരിലെ പോക്‌സോ കേസില്‍ ഒരുമാസം തടവില്‍ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ആലുവ സബ് ജയിലില്‍ കഴിയുന്ന പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് ഇന്ന് പൂര്‍ത്തിയായി.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ കൊടും ക്രിമിനല്‍ ആണ് അസഫാക് ആലം എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിര്‍മ്മാണ ജോലിക്ക് പോയിരുന്നത് അപൂര്‍വ്വമായി മാത്രമാണെന്നും പോലീസ് പറയുന്നു
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തില്‍ നിന്നുള്ള സംഘം വരും ദിവസം ബിഹാറില്‍ അടക്കം പോകും. അതേസമയം അസഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡും ഇന്ന് പൂര്‍ത്തിയായി. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീന്‍, കുട്ടിയുമായി സഞ്ചരിച്ച് കെ.എസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ സന്തോഷ്, യാത്രക്കാരി സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ അച്ഛനടക്കം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അത്തരം കാര്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് പോലീസ് നീക്കം.