കൊല്ലം: എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹമാണ് സരിതയുടെ അറസ്റ്റിലെത്തിച്ചത്. വയോധികനും കുടുംബത്തില്‍നിന്നകന്ന് ഒറ്റയ്ക്കു ജീവിക്കുന്നയാളുമായ പാപ്പച്ചനു വേണ്ടി ആരും ചോദിച്ചുവരില്ലെന്ന ചിന്ത ആദ്യമേ തെറ്റി. നിക്ഷേപത്തുകയില്‍ എന്തോ തിരിമറി നടന്നെന്ന പാപ്പച്ചന്റെ സംശയമാണ് കൊലപാതകത്തിലെത്തിയത്.
സംഭവം നടന്ന മേയ് 23-നു പിറ്റേന്ന് ഓഫീസില്‍ എത്തിയ സരിത ഭാവവ്യത്യാസം ഒന്നും കാട്ടിയില്ല. ചില സമയങ്ങളില്‍ ദുഃഖിതയായി കാണപ്പെട്ടു. പാപ്പച്ചന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചതായി ജീവനക്കാരോട് പറയുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു സരിതയ്ക്ക്. പാപ്പച്ചന്റെ ഭാര്യയും മകളും പരാതിയുന്നയിച്ചതോടെ സ്ഥാപനത്തിന്റെ ആസ്ഥാനത്തു നിന്ന് ജൂണ്‍ രണ്ടാംവാരം ഓഡിറ്റിങ്ങിന് ആളെ അയച്ചു. ഓഡിറ്റിങ്ങില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും അത് സരിത തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.
സരിതയ്ക്കുവേണ്ടി ക്വട്ടേഷന്‍ നടത്തിയവരും വെറുതെയിരുന്നില്ല. കൊല്ലം ബീച്ചിലേക്ക് സരിതയെ വിളിച്ചുവരുത്തി പലതവണയായി 18 ലക്ഷം രൂപയോളം അനിമോന്‍, മാഹീന്‍ എന്നിവര്‍ വാങ്ങി. വണ്ടി വാടകയ്ക്കു നല്‍കിയ ഹാഷിഫ് കൊലപാതകവിവരം പോലീസ് സ്റ്റേഷനില്‍ അറി യിക്കണ്ടെങ്കില്‍ പണം തരണമെന്നു ഭീഷണിപ്പെടുത്തി മൂന്നുലക്ഷത്തോളം രൂപ വാങ്ങി. കിട്ടിയ പണംകൊണ്ട് മാഹീന്‍ ഭവനവായ്പക്കുടിശ്ശിക വീ ട്ടുകയും ചെയ്തു.
തിരിമറി നടത്തിയ സരിതയെക്കൊണ്ട് സ്ഥാപനം പണം തിരികെയടപ്പിച്ചതിനുപുറമേ ക്വട്ടേഷന്‍ സംഘത്തിന്റെ സമ്മര്‍ദംകൊണ്ടും കൈ വശമിരുന്ന പണമെല്ലാം തീര്‍ന്ന അവസ്ഥയുമായി. ഓഡിറ്റിങ്ങിനുശേഷം പണം അടച്ചതിനാല്‍ ജോലിയില്‍ തുടരാമെന്നു വിചാരിച്ചിരുന്നെങ്കിലും ജൂണ്‍ 25-ന് സരിതയെയും അനൂപിനെയും സ്ഥാപനം പിരിച്ചു വിടുകയായിരുന്നു.
സി.സി.ടി.വി.യും ഫോണ്‍ വിളികളും പരിശോധിച്ച് പോലീസ് അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഭാഷകരുടെ എംബ്ലം ഒട്ടിച്ച കാറിലായിരുന്നു മിക്കപ്പോഴും സരിത വന്നിരുന്നത്. നിയമബിരുദധാരിയാണെന്നാണ് ഓഫീസിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ വീടും തിരുവനന്തപുരത്താണ്. കൊല്ലത്ത് തേവള്ളി മൃഗാശു പത്രിക്കു സമീപം വാടകവീട്ടിലായിരുന്നു താമസം.
തട്ടിപ്പ് നടത്തിയതിങ്ങനെ
2024 ഫെബ്രുവരിയിലാണ് പാപ്പച്ചന്‍ സ്ഥാപനത്തില്‍ 36 ലക്ഷം നിക്ഷേപിക്കുന്നത്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിരുന്നു. സരിതയുടെ ശുപാര്‍ശയിലായിരുന്നു തുക സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് നഗരത്തിലെ മറ്റു പല ബാങ്കുകളിലുമുള്ള പാപ്പച്ചന്റെ നിക്ഷേപം ഇവിടേക്ക് കൊണ്ടുവരാന്‍ സരിത പ്രേരിപ്പിച്ചു. ഇതുകൂടി വന്നപ്പോള്‍ നിക്ഷേപം 92 ലക്ഷമായി ഉയര്‍ന്നു. ഈ സ്ഥിരനിക്ഷേപത്തിന്മേല്‍ വായ്പയെടുത്തുതുടങ്ങി. പാപ്പച്ചന്റെ അക്കൗണ്ടിലായിരുന്നു വായ്പയെല്ലാം. ആദ്യം അഞ്ചുലക്ഷമെടുത്തു. അത് അടച്ചുതീര്‍ത്തശേഷം 11 ലക്ഷവും പിന്നീട് 25 ലക്ഷവും വായ്പയെടുത്തു. 25 ലക്ഷമായി വായ്പ ഉയര്‍ന്നപ്പോള്‍ അത് അക്കൗണ്ടില്‍ 1.17 കോടിയാകാതെ വന്നതിനാല്‍ താന്‍ ചതിക്കപ്പെട്ടെന്നു മനസ്സി ലാക്കി. ഇതോടെയാണ് സംശയം ഉന്നയിച്ചത്. എന്നാല്‍ പണം പോയിട്ടില്ലെന്നും പരിശോധിച്ചുപറയാമെന്നും ഉറപ്പു നല്‍കി വിടുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം.
പദ്ധതിയിട്ടത് പാപ്പച്ചന്‍ തനിച്ചാണെന്ന് കണ്ട്
പാപ്പച്ചന്‍ തനിച്ചാണ് താമസമെന്നു കണ്ടാണ് അദ്ദേഹത്തിന്റെ പണം തട്ടാന്‍, സ്വകാര്യ പണമിടപാട് സ്ഥാപന മാനേജര്‍ സരിതയും ജീവനക്കാരന്‍ അനൂപും പദ്ധതിയിട്ടത്. ഇവരുടെ സ്ഥാപനത്തില്‍ പാപ്പച്ചന്‍ ആദ്യം 36 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പിന്നീട് രണ്ടുതവണയായി 20 ലക്ഷം വീതം ഇട്ടു. ഇദ്ദേഹത്തിന്റെ പക്കല്‍ പണമുണ്ടെന്നു മനസ്സിലാക്കി കൂടുതല്‍ നിക്ഷേപം കാന്‍വാസ് ചെയ്യാനായി സരിതയും അനൂപും പാപ്പച്ചന്റെ വീട്ടിലെത്തി. അപ്പോഴാണ് തനിച്ചാണ് താമസമെന്നു മനസ്സിലായത്. മകന്‍ കുവൈത്തിലും മകള്‍ യു.പി.യിലുമാണ്. ഭാര്യയും ഒപ്പമില്ല. ഇതോടെയാണ് പാപ്പച്ചനെ കബളിപ്പിച്ച് പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടത്.