BREAKINGKERALA
Trending

എഡിഎമ്മിന്റെ മരണം: പാര്‍ട്ടികേന്ദ്രത്തില്‍ പരാതി തയ്യാറാക്കി,മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. നവീന്‍ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മരണത്തിനുശേഷം. പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ ടി.വി. പ്രശാന്തുമല്ല. മരണവാര്‍ത്ത പുറത്തുവന്ന ഉടനെ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രത്തിലാണ് പരാതി തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആള്‍ക്ക് നല്‍കുകയും ചെയ്തു.
പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും. ഈ വിവരങ്ങളെല്ലാം ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ ആഘാതം ഭയന്ന് മുന്നോട്ടുപോകാതെ അറച്ചുനില്‍ക്കുകയാണ്.
ചെങ്ങളായിയില്‍ പെട്രോള്‍പമ്പ് തുടങ്ങുന്നതിനുള്ള നിരാക്ഷേപപത്രം നല്‍കുന്നതിന് നവീന്‍ബാബു ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ നല്‍കുകയും ചെയ്തെന്നാണ് പ്രശാന്തിന്റെ ആരോപണം. പമ്പ് തുടങ്ങാനായി പാട്ടത്തിനെടുത്ത ഭൂമി സംബന്ധിച്ചുള്ള കരാറിലുള്ള പേരും ഒപ്പും പരാതിയിലുള്ളതില്‍നിന്ന് വ്യത്യസ്തമാണ്. പാര്‍ട്ടി കേന്ദ്രത്തില്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചാല്‍ അത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും ബുദ്ധിമുട്ടിലാക്കും. അതിനാല്‍, പരാതിയെക്കുറിച്ച് സംശയം ഉണ്ടാകാത്തവിധത്തില്‍ പ്രശാന്തിന്റെ മൊഴി ഒതുക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തുനിന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് ലഭിച്ച പരാതി ഔദ്യോഗികമാക്കാന്‍ കഴിയാതിരുന്നതാണ് കുഴപ്പത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ചെയ്യപ്പെടുന്നതാണ്. ഓഫീസിലേക്ക് നേരിട്ട് ലഭിക്കുന്ന പരാതികളും ഈ സെല്ലിലേക്ക് കൈമാറി രജിസ്റ്റര്‍ചെയ്യും. മുന്‍തീയതിയില്‍ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്നതിനാല്‍ പ്രശാന്തിന്റെ പേരില്‍ തയ്യാറാക്കിയ പരാതി സെല്ലിന് കൈമാറാന്‍ കഴിഞ്ഞില്ല. പരാതി നല്‍കിയാല്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പറും എസ്.എം.എസ്. സന്ദേശവും പ്രശാന്തിന് ലഭിച്ചിട്ടുമില്ല. ഇതോടെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യക്ക് കവചമൊരുക്കാനായി തയ്യാറാക്കിയ പരാതിയെക്കുറിച്ച് പിന്നീട് അനക്കമില്ലാതെ പോയത്.
ദിവ്യയുടെ ‘അഴിമതിവിരുദ്ധ ആഹ്വാന’ത്തിന് ബലംകിട്ടാനാണ് ഇങ്ങനെയൊരു പരാതി ഉണ്ടാക്കിയതെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. എന്നിട്ടും, പരാതിയുടെ ഉറവിടവും അത് നല്‍കിയ വഴിയും സംബന്ധിച്ചുള്ള നിജസ്ഥിതി വിശദീകരിക്കാന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ശ്രമിച്ചിട്ടില്ല. പരാതി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന അന്വേഷണത്തിലേക്കും പോലീസ് കടന്നില്ല.

Related Articles

Back to top button