BREAKINGKERALA

എഡിജിപി വിവാദം; സിപിഐയില്‍ ഭിന്നത, പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വത്തിന് അതൃപ്തി

തിരുവനന്തപുരം: എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തില്‍ അതൃ്പതി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സിപിഐക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാല്‍ ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോ എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസത്തെ നിര്‍വ്വാഹക സമിതിയിലാണ് രണ്ടു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.
അതേസമയം, എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നായിരുന്നു ഒടുവില്‍ ലഭിച്ച വിവരം. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകന്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാല്‍ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് എത്താന്‍ പോകുന്നത്.

Related Articles

Back to top button