എറണാകുളത്തെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. പറവൂര്‍ തത്തപ്പളളി സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ നിന്നുൾപ്പെടെ എത്തിയ 15- ളം വരുന്ന ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് 2.30 തോടടുത്ത് തീയണച്ചത്
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നല്കുന്ന സൂചന. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. റബർ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഗോഡൗണിൽ ഉള്ളത്. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആറു നിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് മുകളിലാണ് തീ പടർന്നത്. പിന്നാലെ മറ്റ് നിലകളിലേക്കും അതിവേഗം തീ പടരുകയായിരുന്നു.