BREAKINGBUSINESS

ഓണ്‍ലൈന്‍ ഭക്ഷണത്തിനു നിരക്ക് കൂട്ടി ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍

ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തപ്പോഴും ഹോട്ടലില്‍ പോയി കഴിക്കാന്‍ അസൗകര്യമുള്ളപ്പോഴും മിക്കവരുടേയും ആശ്രയം ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ആണ്. ഇതില്‍ തന്നെ പ്രധാനം സ്വിഗിയും സൊമാറ്റോയുമാണ്. ഈ രണ്ടു പ്ലാറ്റുഫോമുകളും ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പ്ലാറ്റ്‌ഫോം ഫീസ് ഇരു കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്. 20 ശതമാനമാണ് വര്‍ധന. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും പുതിയ പ്ലാറ്റ്‌ഫോം ഫീസ് നിലവില്‍ വരും. ഡെലിവറി ഫീസ്, ജിഎസ്ടി, റെസ്റ്റോറന്റ് ചാര്‍ജ്, ഹാന്റ്‌ലിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമേയുള്ള നിരക്കാണ് പ്ലാറ്റ്‌ഫോം ഫീസ്. വരുമാനം വര്‍ധിപ്പിക്കാനും ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് കൈകാര്യം ചെയ്യുന്നതിനുമാണ് ഫീസ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം കൂട്ടി 5 രൂപയാക്കിയത്. സൊമാറ്റോ തന്നെയാണ് ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് എന്ന സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് വെറും 2 രൂപ മാത്രമായിരുന്നു.
സൊമാറ്റോ വഴി പ്രതിദിനം 22 മുതല്‍ 25 ലക്ഷം വരെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യപ്പെടുന്നുണ്ട്, നിരക്ക് കൂട്ടിയതോടെ സൊമാറ്റോയ്ക്ക് ഏകദേശം 25 ലക്ഷം രൂപ അധിക ലാഭം നേടാനാകും. പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധന മൂലം പ്രതിദിനം 1.25-1.5 കോടി രൂപ വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നു. സൊമാറ്റോയുടെ ബ്ലിങ്കിറ്റിനും സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിനും ‘ഹാന്‍ഡ്ലിംഗ് ചാര്‍ജുകള്‍’ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്ഫോം ചെലവുകള്‍ ഉണ്ട്. ബെംഗളൂരുവില്‍, ബ്ലിങ്കിറ്റ് ഒരു ഓര്‍ഡറിന് 4 രൂപയും ഇന്‍സ്റ്റാമാര്‍ട്ട് ഒരു ഓര്‍ഡറിന് 5 രൂപയും ഈടാക്കുന്നു. ഡല്‍ഹിയില്‍ ബ്ലിങ്കിറ്റ് 16 രൂപ ഈടാക്കുമ്പോള്‍ ഇന്‍സ്റ്റാമാര്‍ട്ട് ഈടാക്കുന്നത് 5 രൂപ മാത്രമാണ്.

Related Articles

Back to top button