BREAKINGKERALA

ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; വിചാരണ തുടങ്ങാനിരിക്കെ തുടരന്വേഷണം വേണമെന്ന് ആവശ്യവുമായി പൊലീസ്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. കേസില്‍ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടര്‍ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
2023 നവംബറിലാണ് ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പൊലീസ് തെരച്ചില്‍ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികള്‍ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. മുന്ന് പേരും റിമാന്‍ഡിലായി. അനുപമയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.
കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നാലാമതൊരാള്‍ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടര്‍ അന്വേഷണം എന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ അച്ഛന്റെ പ്രതികരണം. മകളെ തട്ടിക്കൊണ്ട് പോയത് നാല് പേര്‍ ചേര്‍ന്നാണെന്ന് മകന്‍ പറഞ്ഞ സംശയമാണ് പങ്കുവെച്ചത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അച്ഛന്‍ പറഞ്ഞു. കൊല്ലം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം എം ജോസാണ് തുടര്‍ അന്വേഷണ അപേക്ഷ സമര്‍പ്പിച്ചത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

Related Articles

Back to top button