BREAKINGKERALA
Trending

കത്തില്‍ ഞെട്ടി യുഡിഎഫ് ക്യാമ്പ്; ലക്ഷ്യമിട്ടത് രാഹുലിന്റെ തോല്‍വി, ആസൂത്രിത നീക്കം സംശയിച്ച് കോണ്‍ഗ്രസ് നേതൃത്വം

പാലക്കാട്: പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായി യുഡിഎഫ് ക്യാമ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. ഇതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം തടയുക എന്ന ലക്ഷ്യമാണ് കത്ത് പുറത്തുവിട്ടതിനു പിന്നിലെന്നാണ് നേതൃത്വത്തിന്റെ സംശയം. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും അടങ്ങുന്ന കോക്കസ് ആണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് വിട്ട പി സരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.
രാഹുല്‍ ജയിക്കാന്‍ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിന്‍ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാന്‍ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോല്‍വി സമ്മതിച്ചുവെന്നും സരിന്‍ പറഞ്ഞു. തോല്‍ക്കാന്‍ നിര്‍ത്തിയ ഒരു സ്ഥാനാര്‍ത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിന്‍ ചോദിച്ചു. തോല്‍ക്കാന്‍ വേണ്ടി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നു എന്നാണ് യുഡിഎഫ് വോട്ടര്‍മാരോട് പറയുന്നത്. പാര്‍ട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നല്‍കാത്ത ഒരു സ്ഥാനാര്‍ഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നതെന്നും സരിന്‍ പറഞ്ഞു.
എന്നാല്‍, ലെറ്റര്‍ ബോംബ് നിര്‍വീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കെ മുരളീധരന്‍ കേരളത്തില്‍ എവിടെയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോരെന്ന് കത്തില്‍ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തില്‍ സജീവമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
കത്ത് തന്നെയോ പ്രതിപക്ഷ നേതാവിനെയോ ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ല. യുഡിഎഫ് ക്യാമ്പിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് പല പേരുകളും കമ്മിറ്റികള്‍ നല്‍കാറുണ്ട്. മുരളീധരന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം. അവരും ചിലരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പുറത്ത് വിട്ടതാകാമെന്നും രാഹുല്‍ പറഞ്ഞു.

Related Articles

Back to top button