BREAKINGKERALA

കനത്ത മഴയില്‍ കുത്തിയൊഴുകി ഗംഗാവലി, പുഴയിലറങ്ങാനാകാതെ മുങ്ങല്‍വിദഗ്ധര്‍

അങ്കോല (കര്‍ണാടക): ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങള്‍ 11-ാം ദിനത്തിലും തുടരുന്നു. കനത്ത മഴമൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോറിയുടെ സ്ഥാനം കണ്ടെത്തിയിട്ടും കുത്തൊഴുക്കുമൂലം പുഴയിലിറങ്ങാനോ പരിശോധന നടത്താനോ ഇതുവരെ സാധിച്ചിട്ടില്ല.
ഡ്രോണ്‍ ഉപയോഗിച്ചും മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ചും പരിശോധനകള്‍ തുടരുന്നുണ്ടെങ്കിലും പുഴയുടെ അടിത്തട്ടിലെ ഒഴുക്ക് ആറ് നോട്ട്സായി തുടരുകയാണ്. ഒഴുക്കിന്റെ ശക്തി മൂന്ന് നോട്ട്സ് ആയി കുറഞ്ഞാല്‍പോലും മുങ്ങല്‍വിദഗ്ധര്‍ക്ക അത് ഏറ്റവും അപകടരമായ നിലയാണെന്നാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയുമുണ്ട്. ഷിരൂരില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്.
പുഴയിലെ ദൃശ്യത പൂജ്യം ആയതിനാല്‍ വെള്ളത്തിനടിയില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ഡിഫന്‍സ് പി.ആര്‍.ഒ അറിയിച്ചു. പകരം സോണാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രധാന പ്രശ്നം അടിയൊഴുക്കാണെന്നും രണ്ടാമത്തെ പ്രശ്നമാണ് വെള്ളത്തിനടിയിലെ കാഴ്ചയെന്നും ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, കേരളത്തില്‍നിന്ന് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും എത്തിയ ശേഷം ജില്ലാ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും. രക്ഷപ്രവര്‍ത്തനത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനിക്കും.
ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള പരിശോധനകളില്‍ അര്‍ജുന്റെ ലോറിയടക്കം നാലു സ്പോട്ടകളാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ കാബിന്‍, ഇലക്ട്രിക് ടവര്‍, റോഡിനും പുഴയ്ക്കും ഇടയില്‍ സ്ഥാപിച്ചിരുന്നു കമ്പിവേലി എന്നിവയാണ് മറ്റു മൂന്ന് സ്പോട്ടുകള്‍.
അടിയൊഴുക്കിന്റെ ഗതിമാറ്റി, ജലപ്രവാഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് ചെളിനീക്കുന്ന നടപടികളും പുരോമിക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Related Articles

Back to top button