BREAKINGINTERNATIONAL

‘കല്യാണമായില്ലേ?’; സ്ഥിരം ചോദ്യം പ്രകോപനമായി, അയല്‍ക്കാരനായ 60-കാരനെ യുവാവ് തല്ലിക്കൊന്നു

ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ യുവാവ് തല്ലിക്കൊന്നു. ഇന്‍ഡൊനീഷ്യയിലെ വടക്കന്‍ സുമാത്രയിലെ തപാനുലി മേഖലയിലാണ് സംഭവം. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ സിരേഗറിനെ മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് 29-നാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ പ്രതിയായ സിരേഗര്‍ അയല്‍ക്കാരനായ അസ്ഗിമിനെ വീട്ടില്‍ക്കയറി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ അസ്ഗിം വീട്ടില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും പ്രതി പിന്തുടര്‍ന്നെത്തി തലയ്ക്കടിച്ചു. തുടര്‍ന്ന് 60-കാരന്‍ നിലത്തുവീണതോടെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും അസി. പോലീസ് കമ്മീഷണര്‍ മരിയ മാര്‍പോങ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അസ്ഗിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പ്രതിയായ സിരേഗറിനെ ഒരുമണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
അവിവാഹിതനായ തന്നോട് അയല്‍ക്കാരനായ അസ്ഗിം വിവാഹത്തെക്കുറിച്ച് പതിവായി ചോദിക്കുന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് 45-കാരനായ പ്രതിയുടെ മൊഴി. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് അസ്ഗിം സ്ഥിരമായി സിരേഗറിനോട് ചോദിച്ചിരുന്നു. ഇതിന്റെ പകയിലാണ് പ്രതി അസ്ഗിമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇരുവരുടെയും കോഴികള്‍ മറ്റൊരാളുടെ പുരയിടത്തില്‍ കയറിയതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button