BREAKINGNATIONAL

കഴുത്തിലും കൈയ്യിലും സ്വര്‍ണ്ണം, ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി, 10 അടി താഴ്ചയില്‍ കുഴിച്ചിട്ടു; പ്രതി പിടിയില്‍

മുംബൈ: രാജസ്ഥാനിലെ ജോധ്പൂരില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഗുലാമുദ്ദീന്‍ ഫാറൂഖിയെന്ന ആളെയാണ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒന്‍പതാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 20 വയസുകാരിയായ ബ്യൂട്ടീഷ്യന്‍ അനിത ചൗധരിയെ ഗുലാമുദ്ദീന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി മുംബൈയിലേക്ക് കടക്കുകയായിരുന്നു.
അനിത ചൗധരി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. അനിതയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളെല്ലാം കവര്‍ന്നു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി തന്റെ വീടിനടുത്ത് 10 അടിയോളം താഴ്ചയില്‍ കുഴികുത്തി കുഴിച്ചിട്ടുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അനിതയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 28നാണ് അനിതയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുലാമുദ്ദീന്‍ ഫാറൂഖിയിലേക്ക് പൊലീസ് എത്തുന്നത്.
അനിതയെ കാണാതായ ദിവസം അവര്‍ ഗുലാമുദ്ദീന്‍ ഫാറൂഖിയുടെ വീട്ടില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗുലാമുദ്ദീന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്ന് അവര്‍ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഗുലാമുദ്ദീന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിതയെ കൊലപ്പെടുത്തിയ ശേഷം ഗുലാമുദ്ദീന്‍ ട്രെയിനില്‍ മുംബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തെക്കന്‍ മുംബൈയില്‍ പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ രാജസ്ഥാന്‍ പൊലീസ് മുംബൈ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Back to top button