BREAKINGKERALA

കൊടകര കുഴല്‍പ്പണ കേസ്; തിരൂര്‍ സതീശന്റെ മൊഴിയെടുക്കാന്‍ പൊലീസ്, ഹാജരാകാന്‍ നിര്‍ദേശം, സാവകാശം തേടി സതീശ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശന്റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം
തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. അതേസമയം, മൊഴിയെടുക്കാന്‍ എത്തുന്നതില്‍ സതീശന്‍ അസൗകര്യം അറിയിച്ചു.
രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശന്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
കവര്‍ന്ന തുകയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ കിട്ടുമ്പോള്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയാണ് 2021ല്‍ ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടുവന്നതെന്നും പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു.
ബിജെപിയും സംസ്ഥാന ബിജെപി നേതാക്കളെയും കടുത്ത പ്രതിരോധത്തിലാക്കുന്ന തൃശൂരിലെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. ബിജെപി തൃശൂര്‍ ഓഫീസിലേക്ക് കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്ന മൊഴി പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.
സതീഷിന്റെ മൊഴികള്‍ ശരിവെക്കുന്ന തരത്തിലാണ് 2021ല്‍ സമര്‍പ്പിച്ച കുറ്റപത്രവും പണമെത്തിച്ച ധര്‍മരാജന്റെ മൊഴിയും. ധര്‍മ്മരാജനെ ഹവാല ഏജന്റ് എന്നാണ് കുറ്റപത്രം വിശേഷിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിലും 12കോടി രൂപ ബംഗളൂരുവില്‍ നിന്ന് എത്തിച്ചെന്നാണ് ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴി.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യം ആറ് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. തനിക്കും സംഘത്തിനും ഓഫീസ് സെക്രട്ടറിയായിരുന്ന സതീശന്‍ മുറിയെടുത്ത് നല്‍കി. കൊടകര കവര്‍ച്ച നടന്നതിന് പിന്നാലെ കെ സുരേന്ദ്രന്‍ അടക്കമുള്ള വരെയാണ് വിളിച്ചു. ആദ്യം ഫോണ്‍ എടുക്കാതിരുന്ന സുരേന്ദ്രന്‍ പിന്നീട് തിരിച്ചു വിളിച്ചു.
കെ. സുരേന്ദ്രനുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടെന്നായിരുന്നു ധര്‍മരാജന്റെ മൊഴി. കുടുങ്ങും എന്ന ഭയത്താലാണ് ആദ്യം പരാതി നല്‍കാതിരുന്നത്. കുഴല്‍പ്പണക്കടത്ത് അറിഞ്ഞാല്‍ ഇ. ശ്രീധരന്‍, ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായും ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്.

Related Articles

Back to top button