BREAKINGKERALA

‘കൊല്ലം സ്വദേശി ദേവനാരായണന്‍’, ആള്‍മാറാട്ടം നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡനം; പൊലീസുകാരന് തടവ് ശിക്ഷ

മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ.
ഇതിനു പുറമെ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും അനുഭവിക്കണം. കൊല്ലം എ.ആര്‍ ക്യാംപിലെ പൊലീസുകാരനായ പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് പാണ്ടിക്കാട് സ്വദേശിനിയായ 23കാരിയുമായി പരിചയത്തിലാവുന്നത്. ദേവനാരായണന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വിവാഹിതനായ പ്രതി യുവതിയോട് പ്രണയം നടിച്ച് മഞ്ചേരിയിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി യുവതിയുടെ കഴുത്തില്‍ താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു. പിന്നീട് 2015 സെപ്റ്റംബറില്‍ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്.
പാണ്ടിക്കാട് പൊലീസിലാണ് യുവതി പരാതി നല്‍കിയതെങ്കിലും കുറ്റകൃത്യം നടന്നത് മഞ്ചേരിയിലായതിനാല്‍ കേസ് മഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി കൈലാസ്നാഥ്, കെ.എക്സ് സില്‍വസ്റ്റര്‍ എന്നിവര്‍ അന്വേഷിച്ച കേസ് പിന്നീട് ഇന്‍സ്പെക്ടര്‍മാരായ സണ്ണി ചാക്കോ, കെ എം ബിജു എന്നിവരാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Articles

Back to top button