BREAKINGKERALA

‘കോടാലി’ വിമര്‍ശനത്തിന് മറുപടിയുമായി പിവി അന്‍വര്‍ ; ‘എംവി ഗോവിന്ദന് ആദ്യം ക്ലാസെടുത്ത് കൊടുക്കണം’

തൃശൂര്‍: പിവി അന്‍വര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസത്തിന് മറുപടിയുമായി പിവി അന്‍വര്‍. എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്ന് പിവി അന്‍വര്‍ തൃശൂര്‍ വരവൂരില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. പിവി അന്‍വര്‍ കോടാലിയാണെന്ന് പണ്ടേ പറഞ്ഞതല്ലെയെന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം. ഇതിനുപിന്നാലെയാണ് എംവി ഗോവിന്ദന് ക്ലാസ് എടുക്കണമെന്ന് പറഞ്ഞ് അന്‍വര്‍ തിരിച്ചടിച്ചത്.
അതേസമയം, കഴിഞ്ഞദിവസം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പറയാത നടത്തിയ വിമര്‍ശനത്തിലും പിവി അന്‍വര്‍ വിശദീകരണവുമായി രംഗത്തെത്തി. പറഞ്ഞതില്‍ ഒരു മാറ്റവുമില്ലെന്നും ഈ സമുദായത്തിന്റെ പൊതുവികാരം ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും പിവി അന്‍വര്‍ പറഞ്ഞു. വലിയ നേതാക്കളായതിനു ശേഷം ഈ സമുദായത്തില്‍ പെട്ടവരെന്ന് പറയാന്‍ അവര്‍ക്ക് വലിയ കുറവാണെന്നും എന്‍കെ സുധീറിനെകാള്‍ എന്ത് ശേഷിയാണ് ചേലക്കരയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉള്ളത്? നേതാക്കളുടെ ചൊല്‍പ്പടിക്ക് സുധീര്‍ നില്‍ക്കില്ല.
സുധീറിന് അഭിപ്രായം ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യം. ജയിക്കാനുള്ള ചവിട്ടുപടിയായി മാത്രം സംവരണം ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം. ഈ തെരഞ്ഞെടുപ്പ് പിണറായി ഇസത്തിനെതിരായ തെരഞ്ഞെടുപ്പാണ്. രമ്യയുടെ വിദ്യാഭ്യാസ യോഗ്യത തന്നെയാണ് ഡീ മെറിറ്റ്. ഇന്നലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ പ്രസ്താവനയും ഇറക്കിയിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ മേക്കപ്പിട്ട് നടക്കരുതെന്ന നിലപാടൊന്നും ഇവിടെ ആര്‍ക്കുമില്ല.
എല്ലാവരും നന്നായി ജീവിക്കണമെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഞാനും എന്റെ രാഷ്ട്രീയമുന്നേറ്റവും ശ്രമിക്കുന്നതെന്നും അന്‍വര്‍. ദലിത് വിഭാഗത്തില്‍നിന്നും ഉയര്‍ന്നുവരുന്ന നേതാക്കള്‍, അധികാര സ്ഥാനത്തെത്തിയാല്‍ അവര്‍ വന്ന വഴി മറക്കുകയും തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ആരുടെ പ്രതിനിധികളായാണോ പാര്‍ലമെന്റിലും നിയമസഭകളിലുമെത്തുന്നത് അവരെ മറക്കുന്നുവെന്ന വിമര്‍ശനം ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ നിരന്തരം ഉയര്‍ത്തുന്നതാണ്. ഇതേതെങ്കിലും ദലിത് സ്ത്രീനേതാവിനെതിരെയുമുള്ളതല്ല. വ്യക്തിപരമായി ആരേയും അധിക്ഷേപിക്കാനല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും പി.വി.അന്‍വര്‍ വിശദീകരിച്ചു.

Related Articles

Back to top button