BREAKINGNATIONAL

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഭജ്‌റംഗ് പുനിയക്ക് വധഭീഷണി; ഫോണ്‍ വിളിയെത്തിയത് വിദേശ ഫോണ്‍ നമ്പറില്‍ നിന്ന്

ദില്ലി: മുന്‍ ഗുസ്തി താരവും കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനുമായ ഭജ്‌റംഗ് പുനിയക്ക് വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്‌സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്. ഗുസ്തി താരമായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതില്‍ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇരുവരെയും കോണ്‍ഗ്രസിന്റെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മറ്റു നേതാക്കളും ഇരുവരെയും സ്വീകരിച്ചു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോട് വിനേഷ് പങ്കു വച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. അതേസമയം ഹരിയാനയില്‍ സീറ്റ് വിഭജനത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്.
ആംആ്ദമി പാര്‍ട്ടിക്ക് കൈകൊടുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആംആ്ദമി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. തൊണ്ണൂറില്‍ 10 സീറ്റ് വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഏഴ് വരെയാകാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ബിഗ് ഡേ ആണെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. വിനേഷിന് ഒമ്പത് വയസുള്ളപ്പോള്‍ അച്ഛന്‍ വെടിയേറ്റ് മരിച്ചതാണെന്നും വിനേഷിന്റെ ധൈര്യം ആണ് അവരെ ഇവിടെ വരെ എത്തിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിനേഷിന്റെ മെഡല്‍ നഷ്ടമാണ് അടുത്ത ഏറ്റവും വലിയ നഷ്ടം. രാജ്യത്തിന് ഇവരുടെ ജീവിത യാത്ര അറിയാം. ആത്മാഭിമാനവും മര്യാദയും ഉയര്‍ത്തിപ്പിടിച്ച് ഗുസ്തി ഫെഡറേഷന് എതിരായ സമരം നയിച്ചവരാണിവര്‍. രാജ്യം ഇവരോടൊപ്പം നിന്നു. ഇവര്‍ കര്‍ഷകര്‍ക്കൊപ്പവും നിന്നു. സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു. കോണ്‍ഗ്രസിന് അഭിമാന നിമിഷമാണിത്.
പല താരങ്ങളും പല പാര്‍ട്ടികളിലുണ്ടെന്നും അതെല്ലാം ഗൂഢാലോചനയാണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. വിനേഷും പൂനിയയും കോണ്‍ഗ്രസില്‍ ചേരുന്നതിനെ ബ്രിജ് ഭൂഷന്‍ വിമര്‍ശിച്ചിരുന്നു. സത്യം ഇവിടെയാണെന്ന് തിരിച്ചറിഞ്ഞാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാജിക്ക് ശേഷം വിനേഷിന് റെയില്‍വേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് ഒപ്പം നിന്ന ചിത്രം പത്രങ്ങളില്‍ കണ്ടാണ് നോട്ടീസ് അയച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് വാര്‍ത്തകളില്‍ ഉണ്ടെന്ന് നോട്ടീസില്‍ ഉണ്ട്. പ്രതിപക്ഷ നേതാവിനെ കാണുന്നത് കുറ്റകൃത്യം ആണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ഇരുവരും ജോലി രാജിവെച്ചു. രാജ്യം ഇവര്‍ക്കൊപ്പമാണ്. വളരെ സന്തോഷത്തോടെ ഇരുവരെയും സ്വാഗതം ചെയ്യുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇരുവരും എവിടെ മത്സരിക്കുമെന്നത് നേതൃത്വം തീരമാനിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button