BREAKINGINTERNATIONAL

ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍, ഗര്‍ഭം അലസി, യുവതി ആശുപത്രിയില്‍

ഹഡിംഗ്ടണ്‍: ബസ് സ്റ്റോപ്പില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയി. ബ്രിട്ടനിലെ ഹഡിംഗ്ടണിലുള്ള ഈസ്റ്റ് ലോത്തിയനിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് ഗര്‍ഭിണിയായ യുവതിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. ബസ് കാത്ത് നില്‍ക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ ഓടിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഈസ്റ്റ് ലോത്തിയനിലെ ഹൈ സ്ട്രീറ്റിലായിരുന്നു ഗര്‍ഭിണിയായ യുവതിക്ക് ദുരനുഭവമുണ്ടായത്.
രക്തസ്രാവമുണ്ടായതിന് പിന്നാലെ എഡിന്‍ബര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളോട് വിശദമാക്കുകയായിരുന്നു. യുവതിയ ആക്രമിച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ സഹായം തേടി യുവതിയുടെ ഭര്‍ത്താവ് സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടില്ലെന്നും അവര്‍ വളരെ അധികം ദുഖിതയാണെന്നുമാണ് ഭര്‍ത്താവ് സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നത്. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ ഇക്കാര്യം അവരുമായി സംസാരിക്കണമെന്ന ആവശ്യത്തോടെയാണ് യുവാവ് ഭാര്യയ്ക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ത്ഥികളാണ് യുവതിയെ ആക്രമിച്ചത്. ബസ് സ്റ്റോപ്പിലെ സീറ്റില്‍ ഇരിക്കാമെന്ന് യുവതി പറഞ്ഞതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത ആക്രമണം. വിദ്യാര്‍ത്ഥികള്‍ തള്ളിയിട്ടതിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് യുവതി പറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.

Related Articles

Back to top button