BREAKINGINTERNATIONAL

ചൈനയില്‍ ചിതാഭസ്മം ലോക്കറില്‍ സൂക്ഷിക്കാന്‍ യുവതിയുടെ പോസ്റ്റ്, ശവസംസ്‌കാര ചെലവ് വര്‍ദ്ധിക്കുന്നത് കാരണം

ചൈനയിലെ ശവസംസ്‌കാര സേവനങ്ങളുടെ ചെലവ് വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട യുവതിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വിവാദത്തില്‍. ശവസംസ്‌കാര സേവനങ്ങള്‍ നടത്താന്‍ പണവും സ്ഥലവും ഇല്ലാത്തതിനാല്‍ തന്റെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിന്റെ പിതാവിന്റെ ചിതാഭസ്മം ലോക്കറില്‍ സൂക്ഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു യുവതിയുടെ പോസ്റ്റ്. എന്നാല്‍, പോസ്റ്റ് വിവാദമായതോടെ യുവതി ഇത് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തു.
ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യമോ സ്ഥലമോ പണമോ ഇല്ലാത്തതിനാല്‍ താന്‍ തന്റെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിന്റെ പിതാവിന്റെ ചിതാഭസ്മം പാഴ്‌സല്‍ ബോക്‌സ് കമ്പനിയായ ഹൈവ് ബോക്‌സില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നായിരുന്നു യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നത്. തന്റെ സുഹൃത്ത് ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്നും അവിടെ ചിതാഭസ്മം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നുമാണ് യുവതി പറയുന്നത്. ഇങ്ങനെ സൂക്ഷിക്കാന്‍ ഒരു വര്‍ഷം 55 യുവാന്‍ (US$8) മാത്രമേ ഹൈവ് ബോക്‌സ് അംഗത്വ ഫീസ് വാങ്ങുകയുള്ളൂവെന്നും അത് തീര്‍ത്തും ന്യായമായ തുകയാണെന്നുമായിരുന്നു യുവതിയുടെ അഭിപ്രായം.
എന്നാല്‍, പോസ്റ്റ് വ്യാപകമായ പ്രതിഷേധത്തിന് വഴി തുറക്കുകയായിരുന്നു. അതോടെ യുവതി പോസ്റ്റ് പിന്‍വലിച്ചു. യുവതിയുടെ പോസ്റ്റിന് മറുപടിയുമായി ഹൈവ് ബോക്‌സ് തന്നെ രംഗത്ത് വന്നു. മനുഷ്യരുടെയോ മൃഗങ്ങളുടെയോ അസ്ഥികളോ ചാരമോ മൃഗങ്ങളുടെ ശരീരമോ ലോക്കറുകളില്‍ സൂക്ഷിക്കാന്‍ അനുവദിക്കുന്നതല്ലന്ന് ഹൈവ് ബോക്‌സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൈനയില്‍, മരിച്ചവരെ സംസ്‌കരിക്കാനാണ് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, ശ്മശാനങ്ങള്‍ സ്ഥാപിക്കാന്‍ ഭൂമിയില്ലാത്തതും പിന്നീട് ഒരു കല്ലറ വാങ്ങുന്നതിനുള്ള ഉയര്‍ന്ന വിലയും നിരവധി ആളുകളെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ദഹിപ്പിച്ചതിനുശേഷം, ചിതാഭസ്മം പ്രത്യേക കലങ്ങളില്‍ വീടുകളിലോ അല്ലെങ്കില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറകളിലോ സൂക്ഷിക്കുന്നതാണ് ഇവിടുത്തെ രീതി. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് , ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ ഒരു ചതുരശ്ര മീറ്ററില്‍ താഴെയുള്ള ഒരു ശവക്കുഴിക്ക് ശരാശരി 100,000 യുവാന്‍ (ഏകദേശം 11.5 ലക്ഷം രൂപ) ചിലവാകും.
ഭൂമിയുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന. ശേഷം ചിതാഭസ്മം കടലില്‍ വിതറുകയോ മരങ്ങള്‍ക്കും ചെടികള്‍ക്കും താഴെ കുഴിച്ചിടുകയോ ചെയ്യണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഭൂരിഭാഗം ആളുകളും മൃതദേഹങ്ങള്‍ കല്ലറകളില്‍ സംസ്‌കരിക്കാനാണ് താല്പര്യപ്പെടുന്നത്.

Related Articles

Back to top button