BREAKINGNATIONAL

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 30 മാവോവാദികള്‍ കൊല്ലപ്പെട്ടു, തിരച്ചില്‍ തുടരുന്നു

റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികള്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍-ദന്തേവാഡ ജില്ലാ അതിര്‍ത്തിയിലെ അബുജ്മദ് വനത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് ബസ്തര്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഏപ്രില്‍ 16-ന് 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതിന്‌ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.
പ്രദേശത്ത് മാവോവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴാഴ്ച ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി ഗ്രാമങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡി.ആര്‍.ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായാണ് മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
‘ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നതിനാല്‍ രാത്രിയില്‍ കണക്കുകള്‍ വര്‍ധിക്കും’-ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. സംഘങ്ങള്‍ ഇപ്പോഴും കാട്ടിലുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു.
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാല്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിയാനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. വനത്തിലേക്ക് കൂടുതല്‍ പിന്‍വാങ്ങിയ അവശേഷിക്കുന്ന ഏതാനും മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button