അമേരിക്കയിലെ ടെക്സസിൽ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്സസിലെ സാൻ അന്റോണിയോ നഗരത്തിന് സമീപം കൂറ്റൻ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്കെത്താനുള്ള ശ്രമത്തിനിടെ ട്രക്കിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രക്കിന്റെ ഡോറുകൾ തുറന്നനിലയിലാണ്. ഇത് കണ്ട ദൃക്സാക്ഷികളിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആരോഗ്യനില വഷളായ 16 പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ നാല് കുട്ടികളും ഉൾപ്പെടുന്നുണ്ട്. മനുഷ്യക്കടത്തിന്റെ ഭാഗമായി മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്കെത്തിയ അനധികൃത കുടിയേറ്റക്കാരാണ് മരിച്ചത്. ഇവരെ എങ്ങോട്ട് കൊണ്ടുപോകാനായിരുന്നു നീക്കം എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി കടുത്ത ചൂടാണ് ടെക്സസിലുള്ളത്. അതുകൊണ്ട് ട്രക്കിനുള്ളിലുണ്ടായിരുന്നവർ ചൂട് കാരണം ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രക്കിനകത്ത് ഏകദേശം 115 ഡിഗ്രി ഫാരൻഹീറ്റ് (46 ഡിഗ്രി സെൽഷ്യസ്) ചൂടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ട്രക്കിൽ എയർകണ്ടീഷനിങ്ങോ വെള്ളമോ ഉണ്ടായിരുന്നില്ല.
മരിച്ചവർ ഏതൊക്കെ രാജ്യത്തെ പൗരന്മാരാണ് എന്നത് സംബന്ധിച്ച വിവരം അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ട്രക്കിന്റെ ഡ്രൈവർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയുടെ തെക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റങ്ങൾ വലിയ ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് സംഭവം. യു.എസ് മെക്സിക്കോ അതിർത്തി വഴിയുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിനെ തടയാൻ അറസ്റ്റ് അടക്കമുള്ള നടപടികളും അധികൃതർ സ്വീകരിച്ച് വരികയായിരുന്നു.