BREAKINGINTERNATIONALNATIONAL

ടെലഗ്രാം ആപ്പ്; സ്വകാര്യതയെ ആരാണ് ഭയക്കുന്നത്

കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്യുന്നത്.
ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.
2013-ല്‍ ആരംഭിച്ച ടെലഗ്രാമിന് ഇന്ന് 90 കോടിയോളം ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 100 മില്യണ്‍ ഡൌണ്‍ലോഡ് ഉണ്ടായിട്ടുണ്ട്. ആദ്യന്തം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടതാണ് ഇതിലെ സന്ദേശ കൈമാറ്റ സോഫ്റ്റ്വെയര്‍. ഒരു ഏജന്‍സിക്കും സര്‍ക്കാരിനും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്ന പ്രശ്‌നമില്ല. കുറച്ചുപേര്‍ക്ക് സുരക്ഷിതവും മറ്റുള്ളവര്‍ക്ക് സുരക്ഷിതമല്ലാത്തതുമായ ആപ്പ് നിര്‍മിക്കാനാവില്ല. ഏതെങ്കിലുമൊന്നേ പറ്റൂ എന്നാണ് പാവെല്‍ പറയുന്നത്.
ടെലഗ്രാമിലെ സുരക്ഷിതമായ സന്ദേശ സൌകര്യം ഏകാധിപത്യ സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ പ്രയോജനപ്പെടുത്തപ്പെടുന്നുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധം, ഗാസയിലെ ഇസ്രായേല്‍ നടപടി തുടങ്ങി യുദ്ധങ്ങളിലും ലോകം കണ്ട് ജനകീയ പോരാട്ടങ്ങളിലും മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ചത് പലതും ടെലഗ്രാമിലൂടെയാണ് കൈമാറിയെത്തിയത്.
ഫ്രാന്‍സ് ഇപ്പോള്‍ പാവേലിന് ജാമ്യം അനുവദിച്ചു. രാജ്യം വിട്ട് പോകരുത് എന്ന ഉപാധിയില്‍ അഞ്ച് മില്യണ്‍ യൂറോ ജാമ്യത്തുകയും വിധിച്ചു.

കുറ്റം
ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് ഡ്യൂറോവിന് എതിരായ പ്രധാന ആരോപണം. കുട്ടികളുടെ രതിചിത്ര വിനിമയം, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍, ക്രിപ്‌റ്റോ ഇടപാടുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വഴി നടക്കുന്നു. ഇതിന് സ്വകാര്യതാ സൌകര്യം പ്രയോജനപ്പെടുത്തുന്നു. അവ തടയാനുള്ള അധികൃതരുടെ ആവശ്യത്തോട് പാവെല്‍ സഹകരിക്കുന്നില്ല എന്നാണ് ഫ്രാന്‍സ് ആരോപിക്കുന്നത്.
ഭീകര സംഘടനകള്‍ തങ്ങളുടെ സൈന്യത്തില്‍ ആളെ ചേര്‍ക്കുവാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നുണ്ട്. തങ്ങളാരാണെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യം കാരണം പല കുറ്റവാളികള്‍ക്കും ടെലഗ്രാം സുരക്ഷിത താവളമായി മാറിയിട്ടുണ്ട്. കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതു തടയാന്‍ വ്യക്തമായ നയങ്ങള്‍ ഇല്ല എന്നിങ്ങനെ ആരോപണങ്ങളും പിന്നാലെയുണ്ട്.
39-കാരനായ പാവെല്‍ 2013-ലാണ് റഷ്യ വിട്ടോടി ദുബായില്‍ താമസമാക്കിയത്. അദ്ദേഹത്തിനുള്ളത് ഫ്രഞ്ച്- യു.എ.ഇ പൗരത്വമാണ്. പാവെലിന്റെ കുടുംബം അദ്ദേഹത്തിന് നാല് വയസായപ്പോള്‍ ഇറ്റലിയില്‍ കുടിയേറിയതാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി.
കണക്കില്‍ മിടുക്കരായിരുന്നു പാവെലും ജ്യേഷ്ഠന്‍ നിക്കൊളായിയും. ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. കോഡിങില്‍ അസാമാന്യ വൈഭവമുണ്ടായിരുന്ന പാവെല്‍ 21 വയസ്സുള്ളപ്പോള്‍ ആരംഭിച്ച സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് വീകോണ്ടാക്ട് (VK, Vkontakte) അതിവേഗം ജനപ്രീതി നേടി.
റഷ്യന്‍ ഫെയ്‌സ്ബുക്ക് എന്നറിയപ്പെട്ട വീക്കേ 2013-ല്‍ റഷ്യന്‍ അനുകൂലിയായ യുക്രൈന്‍ പ്രസിഡന്റ് വിക്തോര്‍ യാനുക്കോവിച്ചിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പരക്കെ ഉപയോഗിക്കപ്പെട്ടു. ഇത് സ്വാഭാവികമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനെ അലോസരപ്പെടുത്തി. വീക്കെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ പാവെല്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തിന് നില്‍ക്കക്കള്ളിയില്ലാതായി. വീക്കേ വിറ്റ ശേഷമാണ് പാവെല്‍ റഷ്യ വിട്ട് ഓടിപ്പോയത്.
ടെലഗ്രാം തന്നെയും 2018 ല്‍ റഷ്യ നിരോധിച്ചിരുന്നു. പിന്നീട് 2020 ല്‍ നിരോധനം നീക്കി. ജര്‍മനി അഞ്ച് മില്യണ്‍ ഡോളര്‍ പിഴ വിധിച്ചിരുന്നു. 2023 ല്‍ ബ്രസീലും നിരോധനം കൊണ്ടു വന്നു. ഇന്ത്യയില്‍ വിവാദമായ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടും ടെലഗ്രാം പ്രതിസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെട്ടു.

ആരാണ് ഭയക്കുന്നത്
സ്വകാര്യതയ്ക്ക് വലിയ വില കല്പിക്കുകയും ഇതര രാജ്യങ്ങളെ സ്വകാര്യതാ ലംഘനങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ടെലഗ്രമിന് എതിരെ രംഗത്ത് നിരന്നിരിക്കുന്നത്.
ഇതര സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ എങ്ങനെ നിലനില്‍ക്കുന്നു എന്ന രഹസ്യം വെളിപ്പെടുത്തുന്ന ഒരു കുറ്റ സമ്മതവും പാവേല്‍ ഡ്യൂറോവിന്റെ അറസ്റ്റിന് സമാന്തരമായി ഉണ്ടായിട്ടുണ്ട്.
ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒരു കുറ്റസമ്മതമാണത്. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനും ജോ ബൈഡന്റെ മകന്‍ ഉള്‍പ്പെട്ട വിവാദം മുക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു ഇത്. സെനറ്റിലെ ജുഡീഷ്യല്‍ സമിതിക്കെഴുതിയ കത്തിലാണ് കുറ്റ സമ്മത മൊഴി.
ഈ സാഹചര്യത്തിലാണ് പവേലിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കുറച്ചുപേര്‍ക്ക് സുരക്ഷിതമെന്ന് തോനുന്നതും മറ്റുള്ളവര്‍ക്ക് സുരക്ഷിതമല്ലെന്ന് തോനുന്നതുമായി ആപ്പ് നിര്‍മിക്കാനാവില്ല. ഏതെങ്കിലുമൊന്നേ പറ്റൂ എന്നാണ് പാവെല്‍ പറഞ്ഞത്. ഭരണകൂടങ്ങള്‍ക്കും അധികാരത്തിനും വഴങ്ങില്ല എന്ന പ്രഖ്യാപനമായി ഇതിനെ വായിക്കുന്നവരുണ്ട്.
എന്നാല്‍ സിം കാര്‍ഡ് ഇല്ലാതെ. ഫോണ്‍ എന്ന ഡിവൈസിന്റെ മേല്‍വിലാസം ഇല്ലാതെ ഒരാള്‍ ടെലഗ്രാമില്‍ കയറി കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ എങ്ങിനെ തടയും എന്നതിന് ഉത്തരമില്ല. ഇതും ഒരു സുരക്ഷയല്ലെ. എന്തിന് അവ ഒഴിവാക്കുന്നു എന്നാണ് ചോദ്യം. ടെലഗ്രാമിന് ചുറ്റും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
ആദ്യം ജയിലില്‍ പോവേണ്ടത് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അല്ലേ എന്ന ചോദ്യമാണ് അഭിപ്രായസ്വാതന്ത്ര്യപ്പോരാളികള്‍ ഉയര്‍ത്തുന്നത്. ഭീകരവാദ, മയക്കുമരുന്ന്, ബാല രതിചിത്ര വ്യാപാരങ്ങള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. പിന്നെ എന്താണ് ടെലഗ്രാമിന്റെ മാത്രം പ്രശ്‌നം.

 കുറ്റസമ്മതം
കൊറോണക്കാലത്ത് ബഹുരാഷ്ട്രക്കുത്തകകളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍ നിര്‍ബന്ധമാക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാക്‌സിന്‍ വിരുദ്ധവാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അന്ന് ഇതിന് ചുക്കാന്‍ പിടിച്ച ഡോ ഫൗച്ചി പിന്നീട് വാക്‌സിനെടുത്താല്‍ രോഗബാധ വരില്ലെന്ന് ഉറപ്പില്ലെന്നും വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും സമ്മതിച്ചിരുന്നു. അതിനിടെ, അതിവേഗം പടരുന്ന ഓമിക്രോണ്‍ വകഭേദമായ ജെ.എന്‍ ഒന്നിന്റെ രൂപാന്തരമായ കെ.പി രണ്ടിനെതിരായ വാക്‌സിന്‍ അമേരിക്കയില്‍ തയ്യാറായിട്ടുണ്ട്. ഉല്‍പ്പാദകര്‍ ഫൈസറും മോഡേണയും തന്നെ. ഇതിന് എഫ്.ഡി.എ അനുമതി നല്‍കി.

Related Articles

Back to top button