KERALALATEST

തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം: തിരുവല്ലം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതിവേഗതയില്‍ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യയും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസില്‍ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയില്‍ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തില്‍കുടുങ്ങി കിടന്നു. ഇവരുടെ കാല്‍ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ അവര്‍ക്ക് മരണം സംഭവിച്ചു. ഇടിച്ച ശേഷം ബൈക്കില്‍ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയില്‍ നിന്നാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂ മീറ്ററോളം തെറിച്ചു പോയി വീണു.
നേരത്തെ തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മേഖലയിലായിരുന്നു ചെറുപ്പക്കാരുടെ ബൈക്ക് റേസിംഗ് അഭ്യാസം ഇവിടെ വച്ച് നിരവധി അപകടങ്ങളുണ്ടാക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്‌തോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടെയാണ് തിരുവല്ല, കോവളം ഭാഗത്തേക്ക് റേസിംഗ് സംഘങ്ങള്‍ കളം മാറ്റിയത്. അവധി ദിനങ്ങളിലും അതിരാവിലെ സമയത്തും ഇവിടെ പലയിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ റേസിംഗ് നടത്താന്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker