സംസ്ഥാനത്ത് നെഴ്സിംഗ് അഡ്മിഷനില്‍ മെറിറ്റ് സീറ്റുകള്‍ അട്ടിമറിച്ച് മാനേജ്മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട ഇടപെടല്‍ 24 പുറത്ത് വിടുന്നു. സ്വകാര്യമാനേജ്മെന്റിന് കീഴിലെ കൊളേജിന് അഡ്മിഷന്‍ അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് കൂടുതല്‍ സീറ്റ് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ ലഭിക്കാന്‍ അവകാശം. എന്നാല്‍ മെറിറ്റ് അട്ടിമറിച്ച് മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് അഡ്മിഷന്‍ കൊടുത്തു. മറ്റൊരു നഴ്സിംഗ് കൊളേജിലെ മുഴുവന്‍ സീറ്റിലും മെറിറ്റില്‍ അഡ്മിഷന്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും അട്ടിമറിച്ചു.
സംസ്ഥാനത്ത് നെഴ്സിംഗ് അ്ഡ്മിഷന്‍ അവസാനിച്ചത് നവംബര്‍ 30 നാണ്. അവസാന തീയതിയ്ക്ക് രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര്‍ വാളകം മെഴ്സി കൊളേജിന് അധികമായി 30 സീറ്റുകൂടി അനുവദിക്കാന്‍ നെഴ്സിംഗ് കൗണ്‍സില്‍ തീരുമാനിക്കുന്നു. തിടുക്കപ്പെട്ടെടുത്ത തീരുമാനം മാനേജ്മെന്റിന് വേണ്ടി നടപ്പാക്കാന്‍ പിന്നാലെ നടത്തിയത് വഴിവിട്ട ഇടപെടലുകളാണ്. നെഴ്സിംഗ് കൗണ്‍സില്‍ ഒരു കൊളേജിന് സീറ്റ് കൂട്ടിയാല്‍ ഇക്കാര്യം ആദ്യം സര്‍ക്കാരിനെ അറിയിക്കണം. ശേഷം 50 ശതമാനം മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാര്‍ എല്‍ബിഎസിന് കൈമാറും. ബാക്കി 50 ശതമാനം മാനേജ്മെന്റ് സീറ്റില്‍ ഫീസ് നിശ്ചയിക്കാന്‍ ഫീസ് റഗുലേറ്ററി കമ്മിറ്റിയ്ക്കും സര്‍ക്കാര്‍ കൈമാറണം. ഇതാണ് നിയമം. എന്നാല്‍ ഇവിടെ ഇത് ഉണ്ടായില്ല. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നടത്താന്‍ എല്‍ബിഎസിനെ ആരോഗ്യ വകുപ്പ് അറിയിച്ചില്ല. ഇതിനാല്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റിലെ 50 ശതമാനം സീറ്റല്‍ അഡ്മിഷന്‍ നടന്നില്ല. അവസാന ദിവസമായ 30 ന് സര്‍ക്കാര്‍ മെരിറ്റ് സീറ്റ് ഉള്‍പ്പെടെ മാനേജ്‌മെന്റ് ഏറ്റെടുത്ത് അഡ്മിഷന്‍ നടത്തി. അഡ്മിഷന്‍ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കൈമാറി.
നെഴ്സിംഗ് കൗണ്‍സിലും മാനേജ്മെന്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് മറ്റൊരു തെളിവും ഉണ്ട്. പത്തനംതിട്ട ശ്രീ അയ്യപ്പാ നെഴ്സിംഗ് കൊളേജിന് 45 സീറ്റ് അനുവദിച്ചു. മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ മെരിറ്റില്‍ നിന്ന് എല്‍ബിഎസ് അഡ്മിഷന്‍ നടത്താനായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. എന്നാല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ ഫീസ് നിശ്ചയിക്കുന്ന ഫീസ് റെഗുലേറ്ററി കമ്മിറ്റി ശ്രീ അയ്യപ്പ നെഴ്‌സിംഗ് കൊളേജിന് 23 സീറ്റ് അനുവദിച്ചു നല്‍കി. ഈ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ സമീപിച്ച് 23 മാനേജ്‌മെന്റ് സീറ്റ് നേടിയെടുത്തു. ആദ്യ കേസില്‍ ആരോഗ്യ വകുപ്പ് മാനേജ്‌മെന്റിനെ സഹായി ചെങ്കില്‍ രണ്ടാമത്തെ കേസില്‍ ഫീസ് റെഗുലേറ്ററി കമ്മിറ്റിയാണ് മാനേജ്‌മെന്റ് അനുകൂല നിലപാട് എടുത്തത്. പക്ഷേ ഫലത്തില്‍ മെരിറ്റ് പട്ടികയില്‍ അഡ്മിഷന്‍ ലഭിക്കേണ്ട 38 പേര്‍ക്ക് അര്‍ഹമായ സീറ്റ് നിഷേധിക്കപ്പെട്ടു.