BREAKINGKERALA

നവകേരള സദസ് ഹോര്‍ഡിംഗിന് ആദ്യമിട്ട പ്ലാനില്‍ 55 ലക്ഷം, അവസാനിച്ചത് 2 കോടി 46 ലക്ഷത്തില്‍; പണം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വച്ച വകയില്‍ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്‍ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയും ആണ് ചെലവ് വന്നത്.
മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്റെ ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് നേരത്തെ 7.47 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിനും അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരില്‍ കേരള പര്യടനം നടത്തിയത്. സി ആപ്റ്റിനാണ് സര്‍ക്കാര്‍ പണം നല്‍കി ഉത്തരവിറക്കിയത്.
നവകേരള സദസ്സിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷന്‍ പോലും വിളിക്കാതെയാണ് പിആര്‍ഡി സി ആപ്റ്റിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.

Related Articles

Back to top button