BREAKING NEWSKERALA

പി.എം.എ സലാം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി തുടരും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാം തന്നെ തുടരും. ഇന്നുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. നേരത്തേ ഡോ. എം.കെ. മുനീര്‍ ജനറല്‍ സെക്രട്ടറിയാകും എന്നുള്ള സൂചനകളുണ്ടായിരുന്നു. തീരുമാനം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും.
ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ. സലാമിന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തു.
എന്നാല്‍ ഇവരുടെ നിലപാടിന് പൊതുസ്വീകാര്യത ലഭിച്ചില്ല. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു പി.എം.എ. സലാമിന്. പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടിനൊപ്പം നിന്നു. പി.എം.എ. സലാം തന്നെ സെക്രട്ടറിയാവട്ടെ എന്ന് കുഞ്ഞാലിക്കുട്ടി നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ മുസ്ലിംലീഗിന്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാണ് പി.എം.എ. സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്. കെ.എം. ഷാജി ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു എം.കെ. മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker