പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരര്‍ ആക്രമണശ്രമത്തിനായി ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ആക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയിരുന്നു. കാറിന്റെ ഉടമ ഷോപിയാൻ സ്വദേശിയായ ഹിദായത്തുള്ള മാലിക് എന്നയാളാണ്. ഇയാൾ കഴിഞ്ഞ വർഷം ജൂലായിൽ ഹിസ്ബുൾ മുജാഹിദീൻ അംഗം കൂടിയായിരുന്നുവെന്ന് പൊലീസ്. ഹിദായത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സാട്രോ കാറിലായിരുന്നു ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച് ആക്രമണത്തിന് പദ്ധതിയിട്ടത്. കാർ പിടികൂടിയിരുന്നെങ്കിലും സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ സാധിക്കാത്തതിനാൽ വിജന സ്ഥലത്ത് വച്ച് തകർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ കാർ സ്ഫോടനം നടത്താനുള്ള ശ്രമം സൈനികർ തകർത്തത്. സ്ഫോടക വസ്തുക്കളുമായി എത്തിയ കാർ സൈന്യം പിടികൂടി. വിജനമായ പ്രദേശത്തേക്ക് മാറ്റി സൈന്യം കാർ തകർത്തു. പുൽവാമയിലായിരുന്നു സംഭവം. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ചാവേർ ആക്രമണം നടത്താനുള്ള ശ്രമമാണ് സൈന്യം തകർത്തത്.
പുൽവാമ മോഡൽ ആക്രമണം ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളിൽ നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി സൈന്യത്തിന് ഒരു മാസം മുൻപ് വിവരം ലഭിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. ആദ്യം സ്ഫോടനം നടത്തുന്ന മേഖല പുൽവാമ അടക്കമുള്ള ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കുള്ള ദേശീയ പാതയിലായിരിക്കുമെന്നും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്.