തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളില്‍ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകള്‍ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ പ്രത്യേകിച്ച് എന്‍ഫോഴ്‌സ്‌മെന്റില്‍പ്പെട്ടവരും പൊലീസുകാരും വാഹനങ്ങള്‍ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിമുകള്‍ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാല്‍ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മുന്‍പിലത്തെ ഗ്ലാസില്‍ 70 ശതമാനവും സൈഡിലെ ഗ്ലാസില്‍ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ആളുകളെ തടഞ്ഞുനിര്‍ത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാന്‍ കഴിയാത്ത വിധം ഡാര്‍ക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. ഗ്ലാസ് ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, ക്യാന്‍സര്‍ പോലുള്ള രോഗമുള്ളവര്‍, വൃദ്ധര്‍ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയില്‍ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
മീറ്റര്‍ പ്രകാരം വേണം പിഴ നല്‍കാന്‍. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു.
മോട്ടര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്നണ് ഹൈക്കോടതി ഉത്തരവ്. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരില്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമല്ല വാഹന ഉടമയ്ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
58 1 minute read