പത്തനംതിട്ട: ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്‌ക്കൽ സ്വദേശിനി അതുല്യ (20)യാണ് മരിച്ചത്. ബംഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഫീസടയ്ക്കാനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അതുല്യ.
കഴിഞ്ഞ വർഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താൽ നഴ്‌സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാൽ 10,000 രൂപ അടച്ച് അതുല്യ പഠനം തുടർന്നിരുന്നു.
രണ്ടാം വർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യ വർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വർഷം മുതൽ പഠിക്കണമെന്ന് നിർദേശിച്ചു. ഇതോടെ അതുല്യ തിരികെ പോന്നു. ഫീസ് അടയ്ക്കാനായി നിരവധി ബാങ്കുകളിൽ അതുല്യ വായ്പ തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അതുല്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.