BREAKINGKERALA

ബീമാപ്പള്ളി കൊലപാതകം; ഒന്നാം പ്രതി കസ്റ്റഡിയില്‍; ഗുണ്ടയെ കുത്തിവീഴ്ത്തിയത് മുന്‍സുഹൃത്തുക്കള്‍; അന്വേഷണം

തിരുവനന്തപുരം: ബീമാപ്പള്ളി ഗുണ്ടാ കൊലപാതകത്തിലെ ഒന്നാം പ്രതി ഇനാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇയാളുടെ സഹോദരന്‍ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
തലസ്ഥാനത്ത് ഒരു ഇടവേളക്കു ശേഷം കുടിപ്പക ആക്രമണങ്ങളും ഗുണ്ടാകൊലപാതകങ്ങളും തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം പൗഡിക്കോണത്ത് റോഡിലിട്ട് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയവര്‍ പൊലീസ് വലയിലായതിന് പിന്നാലെയാണ് ബീമാപ്പള്ളിയില്‍ മറ്റൊരു കൊലപാതകം. നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുന്‍ സുഹൃത്തുക്കള്‍ തന്നെയാണ്.
30 മോഷണക്കേസ്, അടിപിടി കേസുകള്‍ വേറെയും കഴിഞ്ഞ മാസവും അടിക്കേസില്‍ റിമാന്‍ഡില്‍ പോയ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തര്‍ക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഒരാഴ്ച മുന്‍പ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ബീമാപ്പള്ളിക്ക് സമീപം വച്ച് വീണ്ടും ഏറ്റമുട്ടലുണ്ടായി. രാത്രിയില്‍ ബീച്ചിലേക്ക് പോകുന്ന വഴിയേക്കിറങ്ങിയ ഷിബിലിയെ ഇനാസും ഇനാദും സുഹൃത്തുക്കളും ആക്രമിച്ചുവെന്നാണ് പൊലിസിന് കിട്ടിയ വിവരം. ഷിബിലിലെ കുത്തിവീഴ്ത്തിയ ശേഷം ഇനാസും ഇനാദും രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് പൊലീസിന് ഇതേവരെ വിവരമില്ല.
രക്ഷപ്പെട്ട പ്രതികള്‍ വിഴിഞ്ഞത്തെത്തി കൊലപാതകം നടത്തിയ വിവരം ഒരാളോട് പറഞ്ഞു. രാത്രി ഷിബിലി രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിവരം പൂന്തുറ പൊലീസിന് ലഭിക്കുന്നത് രാത്രി പന്ത്രണ്ടരയോടെയാണ്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പ്രദേശവാസികളായ പ്രതികളും കൊല്ലപ്പെട്ട ഷിബിലിയും തമ്മില്‍ എന്താണ് ശത്രുതയ്ക്ക് കാരണമന്ന് ഇപ്പോഴും വ്യക്തയില്ല. മുമ്പ് കൈയാങ്കളിയുണ്ടായിട്ടുണ്ടെന്ന് അറിയാവുന്നതല്ലാതെ മറ്റൊന്നും ബന്ധുക്കള്‍ക്കും അറിയില്ല. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. ഷിബിലി അവിവാഹിതനാണ്. പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടെ ഷിബിലി നിരവധി പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Related Articles

Back to top button