BREAKINGNATIONAL
Trending

ബോര്‍ഡില്‍ അംഗമായാല്‍ എംപിയുടെ മതം മാറ്റണോയെന്ന് കിരണ്‍ റിജുജു; വഖഫ് ബില്‍ ജെപിസിക്ക്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജു. അമുസ്ലിമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. സഭയില്‍ അവതരിപ്പിച്ച ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) യുടെ പരിശോധനയ്ക്കുവിട്ടു.
പാര്‍ലമെന്റ് അംഗങ്ങളെ അവരുടെ മതവുമായി ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡില്‍ വിവിധ മതസ്ഥര്‍ അംഗങ്ങളാവണമെന്നല്ല ബില്ലില്‍ പറയുന്നത്. ഒരു എം.പിയും ബോര്‍ഡില്‍ അംഗമാവണമെന്നാണ് നിര്‍ദേശം. ഒരു എം.പി. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാല്‍ എന്തുചെയ്യാന്‍ കഴിയും? എം.പിയായതുകൊണ്ട് വഖഫ് ബോര്‍ഡില്‍ അംഗമാക്കപ്പെട്ട അദ്ദേഹത്തിന്റെ മതം മാറ്റാന്‍ കഴിയുമോയെന്നും റിജുജു ചോദിച്ചു.
പ്രതിപക്ഷം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിവരെ വിവിധ മുസ്ലിം പ്രതിനിധിസംഘം തന്നെവന്നുകണ്ടു. വഖഫ് ബോര്‍ഡുകള്‍ മാഫിയകള്‍ കീഴടക്കിയെന്ന് പല എം.പിമാരും തന്നോട് പറഞ്ഞു. ബില്ലിനെ വ്യക്തിപരമായി അനുകൂലിക്കുന്നെങ്കിലും പാര്‍ട്ടിയുടെ നിലപാട് അല്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കുന്നില്ലെന്ന് പല എം.പിമാരും പറഞ്ഞു. പല തട്ടുകളില്‍ രാജ്യവ്യാപകമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് സാധിക്കാത്തത് നിറവേറ്റാനാണ് ബില്‍ കൊണ്ടുവന്നത്. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത്. ഏതെങ്കലും മതത്തിന്റെ ഭരണസംവിധാനങ്ങളില്‍ ഇടപെടാനല്ല ബില്‍ കൊണ്ടുവരുന്നത്. ബില്ലും അതിനെ എതിര്‍ത്തവരും പിന്തുണച്ചവരും ചരിത്രത്തിന്റെ ഭാഗമാവും. ബില്ലിനെ എതിര്‍ക്കുംമുമ്പ് ആയിരക്കണക്കിന് സാധരണക്കാരേയും സ്ത്രീകളേയും കുട്ടികളേയും കുറിച്ച് ഓര്‍ക്കണം, അവരെ ആദരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button