BREAKINGKERALA
Trending

മാങ്കൂട്ടത്തിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറിയുടെ കള്ളപ്പണ പരാതിയില്‍ ഇതുവരെ കേസില്ല, നിയമോപദേശം തേടി പൊലീസ്

പാലക്കാട്: യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ കള്ളപ്പണം സൂക്ഷിച്ചന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. ജില്ലാ സെക്രട്ടറി നേരിട്ട് നല്‍കിയ പരാതിയും കലക്ടര്‍ കൈമാറിയ പരാതികളും ആണ് പൊലീസിന് മുന്നില്‍ ഉള്ളത്. എന്നാല്‍ കള്ളപ്പണം ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കും എന്നതിലാണ് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസിന്റെ പാതിരാ റെയിഡ് പാലക്കാട് മണ്ഡലത്തില്‍ വിവിധ മുന്നണികള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ആക്കിയിട്ടുണ്ട്. അര്‍ധരാത്രി വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ ഇരച്ചുകയറിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളില്‍ പാലക്കാട് കേസെടുക്കും.
പാതിരാ റെയ്ഡ് കേസില്‍ സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും. തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാഫിയുടെ കാറില്‍ കയറിയത്.
സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാല്‍ തന്റെ കാറിന് തകരാര്‍ ഉണ്ടായതിനാല്‍ സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പിന്നീട് പാലക്കാട് കെആര്‍ ടവറിന് സമീപത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറില്‍ കോഴിക്കോടേക്ക് പോയി. തന്റെ കാറില്‍ നിന്ന് ട്രോളികള്‍ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടിരുന്നു.
അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിന്‍ ഇന്ന് രാവിലെ യാക്കര മേഖലയിലാണ് പ്രചരണം നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കണ്ണാടി പഞ്ചായത്തിലാണ് ഇന്നത്തെ പര്യടനം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും ശോഭാസുരേന്ദ്രനും പാലക്കാട് എത്തുന്നുണ്ട്.

Related Articles

Back to top button