
എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്. മാണി. സി. കാപ്പൻ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഡൽഹിയിൽ ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.