BREAKINGINTERNATIONAL

‘മാപ്പ്, അന്ന് ക്ഷേത്രത്തിലെ പണം മോഷ്ടിച്ചതിന്’; സംഭാവനപ്പെട്ടിയില്‍ കത്തും 1.25 ലക്ഷം രൂപയും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കൊറിയയിലെ ഒരു ക്ഷേത്രത്തിലെ തൊഴിലാളികള്‍ സംഭാവനകള്‍ ഇടുന്ന ബോക്‌സില്‍ ഒരു അസാധാരണമായ കവര്‍ കണ്ടെത്തി. അതില്‍ ഒരു കത്തായിരുന്നു. 27 വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിന്നും സംഭാവനപ്പെട്ടി മോഷ്ടിച്ച ഒരാളാണ് കത്തെഴുതിയത്. ആ കളവിന് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു കത്ത്.
അതുകൊണ്ടും തീര്‍ന്നില്ല, കത്തിനൊപ്പം 2 മില്യണ്‍ വോണ്‍ (ഏകദേശം 1.25 ലക്ഷം രൂപ) യും വച്ചിട്ടുണ്ടായിരുന്നു. കത്തില്‍ പറയുന്നതനുസരിച്ച്, 1997 -ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്താണ് ഗ്യോങ്സാങ് പ്രവിശ്യയിലെ ടോങ്ഡോ ക്ഷേത്രത്തിലെ ജജംഗം ഹെര്‍മിറ്റേജില്‍ നിന്ന് ഒരു ആണ്‍കുട്ടി 30,000 വോണ്‍ (ഏകദേശം 1,900 രൂപ) മോഷ്ടിച്ചത്.
ഈ ക്ഷേത്രത്തിലെ മോഷണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ മറ്റൊരു മോഷണത്തിന് കൂടി ശ്രമിച്ചെങ്കിലും ഒരു സന്യാസി തന്നെ പിടികൂടി എന്നും കത്തില്‍ എഴുതിയിരുന്നു. ആ സന്യാസി തന്നെ ശിക്ഷിച്ചില്ല. പകരം തന്റെ തോളില്‍ കൈവയ്ക്കുകയും തലയാട്ടുകയുമാണ് ചെയ്തത്. അത് തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എന്നും കത്തില്‍ കുറിച്ചിട്ടുണ്ടായിരുന്നു.
ആ ദിവസം തൊട്ട് താന്‍ കഠിനമായ ജോലി ചെയ്തു. ഇപ്പോള്‍ ആദരപൂര്‍ണമായ ഒരു ജീവിതമാണ് നയിക്കുന്നത് എന്നും കത്തില്‍ പറയുന്നു. ”കുട്ടിക്കാലത്ത് ഞാനൊട്ടും ചിന്തയില്ലാത്തവനായിരുന്നു. 27 വര്‍ഷം മുമ്പ് ജജംഗമില്‍ നിന്ന് ഒരു ഡൊണേഷന്‍ ബോക്‌സ് എടുത്ത് മലമുകളിലേക്ക് കയറി അതില്‍ നിന്ന് ഏകദേശം 30,000 വോണ്‍ (ഏകദേശം 1900 രൂപ) മോഷ്ടിച്ചത് ഞാന്‍ ഓര്‍ക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ വീണ്ടും പണം മോഷ്ടിക്കാന്‍ പോയി, പക്ഷേ ഒരു സന്യാസി എന്നെ കണ്ടു. എന്റെ തോളില്‍ പിടിച്ച് കണ്ണുകള്‍ അടച്ച് നിശബ്ദമായി തലയാട്ടുകയായിരുന്നു അദ്ദേഹം. അന്ന് ഒന്നും സംഭവിച്ചില്ല, ഞാന്‍ വീട്ടിലേക്ക് പോയി. ആ ദിവസം മുതല്‍, എന്റേതല്ലാത്ത ഒന്നും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല” എന്നാണ് കത്തില്‍ എഴുതിയിരുന്നത് എന്ന് കൊറിയ ടൈംസ് പറയുന്നു.
”പിന്നീട് ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നല്ല ജീവിതം നയിക്കുകയും ചെയ്തു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, സന്യാസി എന്നെ നല്ലവനാകാന്‍ വഴികാട്ടിയതായി ഞാന്‍ കരുതുന്നു. നേരത്തെ തന്നെ ഇത് തിരികെ തരാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഒരു താത്കാലിക വായ്പയായിട്ടാണ് ഞാനന്ന് ഡൊണേഷന്‍ ബോക്‌സ് എടുത്തത് എന്ന് കരുതാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. എന്റെ കുട്ടിക്ക് അഭിമാനമുള്ളവനും മാന്യനുമായ ഒരു പിതാവായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി ആ സന്യാസിക്ക്. വീണ്ടും ക്ഷമ ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു” എന്നും കത്തിലെഴുതിയിരുന്നു. എന്നാല്‍, പേര് എഴുതിയിരുന്നില്ല.
കത്തില്‍ പറയുന്ന സന്യാസി ഹ്യോന്‍മുന്‍ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ആ സംഭവം ഓര്‍ക്കുന്നുണ്ട് എന്നും എന്നാല്‍, ആ കുട്ടിയുടെ മുഖം ഓര്‍ക്കുന്നില്ല എന്നുമാണ് സന്യാസി പറയുന്നത്. അതൊരു സ്‌കൂള്‍ കുട്ടിയായിരുന്നു എന്നും സന്യാസി പറയുന്നു.

Related Articles

Back to top button