BREAKINGKERALA

മാമുക്കോയയ്‌ക്കെതിരായ ലൈംഗികാരോപണം: ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ പരാതിനല്‍കി മകന്‍

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയ്‌ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാമര്‍ശത്തില്‍ പരാതിനല്‍കി മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. ഇതില്‍ നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 364 എ പ്രകാരമാണ് കേസെടുത്തത്.
ഇതിനുപിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകന്‍ പരാതി നല്‍കിയത്. മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി നിസാര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘അമ്മയെ മാമയാക്കാന്‍ ശ്രമിക്കുന്നവരോടും ഹേമ കമ്മറ്റിയുടെ മറവില്‍ കളപറിക്കാന്‍ ഇറങ്ങിയവരോടും എനിക്കും ചിലത് പറയാനുണ്ട്.. PART-1’ എന്ന പേരില്‍ സുദീര്‍ഘമായ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നൊരാളാണ് ഞാന്‍. അമ്പതുവര്‍ഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച് ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയില്‍ ഇവര്‍ തമ്മിലുണ്ടായതായി ഞാന്‍ കേട്ടിട്ടില്ല. കേരളസമൂഹം വാര്‍ത്തയിലൂടെ കണ്ട ഒരുപാട് സ്ത്രീകളുടെ കഥ അറിയാം. ഒരു മാഡം എന്റെ ഉപ്പയേക്കുറിച്ചുപറഞ്ഞ അപവാദത്തിന്റെ പിന്നിലാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. വേട്ടക്കാരന്‍ ശിക്ഷിക്കപ്പെടണം. ഇരയ്ക്ക് മാന്യമായ നീതി ലഭിക്കുകയുംവേണം. അത് ആരായാലും ഏത് കേസിലായാലും, നിസാര്‍ പറഞ്ഞു.

Related Articles

Back to top button