BREAKINGKERALA

മാവോവാദി നേതാവ് സി.പി മൊയ്തീന്‍ അറസ്റ്റില്‍

ആലപ്പുഴ: കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീന്‍ തീവ്രവാദവിരുദ്ധസേന (എ.ടി.എസ്)യുടെ പിടിയില്‍. ആലപ്പുഴ കെ.എസ്.ആര്‍.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.
പത്തുദിവസത്തിനിടെ കബനി ദളത്തിലെ മറ്റു രണ്ടു മാവോവാദികള്‍ എ.ടി.എസിന്റെ വലയിലായിരുന്നു. ജൂലായ് 27-ന് ഷൊര്‍ണൂരില്‍നിന്ന് സോമനും 18-ന് കൊച്ചിയില്‍നിന്ന് മനോജുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ്, തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ത്തന്നെ ഒളിവില്‍ക്കഴിയുകയാണ്.
വയനാട്ടുകാരിയായ ജിഷയാണ് കേരളത്തില്‍നിന്നുള്ള മറ്റൊരംഗം. ഇവര്‍ കര്‍ണാടക വിരാജ്‌പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കബനിദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൊയ്തീന്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിത്തിരിഞ്ഞായിരുന്നു മുന്‍പ് മാവോവാദികളുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് മറ്റുദളങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്.
ബാണാസുരദളം കബനിദളത്തോട് ചേര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെ കീഴടങ്ങല്‍ പുനരധിവാസത്തിന് മാവോവാദി പ്രവര്‍ത്തകനായിരുന്ന ലിജേഷും തയ്യാറായി. പലയിടത്തുനിന്നായി പിടിയിലായ മാവോവാദികളില്‍നിന്നുള്ള വിവരങ്ങളും പോലീസിന് സഹായമായി.
കാപ്പിക്കളത്തും ചപ്പാരത്തും കണ്ണൂര്‍ അയ്യന്‍കുന്നിലും പോലീസ്-തീവ്രവാദ വിരുദ്ധസേനയുമായി ഏറ്റുമുട്ടലുകള്‍ നടന്നതോടെ മാവോവാദികളില്‍ ഒരുസംഘം കര്‍ണാടകയിലേക്ക് മാറി. പിന്നീട് സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍മാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂര്‍ വനമേഖലകളില്‍.
മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തിയതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് മാവോവാദികള്‍ കടക്കുന്നു എന്നുതിരിച്ചറിഞ്ഞ തീവ്രവാദവിരുദ്ധസേന പരിശോധന കര്‍ശനമാക്കുകയായിരുന്നു. ഇതിനൊപ്പം ജനപിന്തുണ കുറഞ്ഞതും അതിതീവ്രമഴയും കൂടിയായതോടെ സംഘം വനമേഖല വിട്ടിറങ്ങുകയായിരുന്നു. ജൂലായ് 17-ന് മാവോവാദികള്‍ കണ്ണൂര്‍ അമ്പായത്തോടുനിന്ന് ഇരിട്ടിവഴി സഞ്ചരിച്ചതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നു പ്രവര്‍ത്തകരുടെ അറസ്റ്റ്.

Related Articles

Back to top button