കൊച്ചി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ വിലയിരുത്തുന്ന സഭയുടെ മുഖമാസികയിലാണ് വിമർശനം. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായി. ന്യൂനപക്ഷ വോട്ടുകളിലെ ചുവടു മാറ്റം ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തൽ തെറ്റാണെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസികയായ സത്യദീപം പറയുന്നു.
സാഹചര്യങ്ങൾ വോട്ടാക്കുന്നതിൽ വലിയ വീഴ്ചയാണ് യുഡിഎഫിന് പറ്റിയത്. ക്രിസ്ത്യൻ വോട്ടുകളുടെ ചുവടുമാറ്റം അതിൽ പ്രധാനമാണെന്ന് മുഖ പ്രസംഗം വ്യക്തമാക്കുന്നു. ലൗ ജിഹാദ് വിഷയത്തിലടക്കം സഭ നേരത്തെ തന്നെ നിലപാട് പരസ്യമാക്കിയിട്ടും, വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയത് മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നൽ ക്രിസ്തീയ വിഭാഗത്തിലുണ്ടാക്കി. ഇത് ക്രിസ്തീയ വോട്ടുകൾ നഷ്ടമാക്കി. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണവും ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പികെ കുഞ്ഞാലിക്കുട്ടി തിരികെയെത്തുമ്പോൾ യുഡിഎഫിന്റെമേൽ ലീഗ് മേൽക്കൈ നേടുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.