BREAKINGBUSINESSNATIONAL

റിസര്‍വ് ബാങ്കിന്റെ രഹസ്യ ഓപ്പറേഷന്‍, ലണ്ടനില്‍ നിന്നെത്തിച്ചത് 102 മെട്രിക് ടണ്‍ സ്വര്‍ണം

ദില്ലി: അതീവ രഹസ്യമായി കോടിക്കണക്കിന് രൂപ വില മതിക്കുന്ന 102 ടണ്‍ സ്വര്‍ണം ബ്രിട്ടനില്‍ നിന്നെത്തിച്ച് റിസര്‍വ് ബാങ്ക്. ആര്‍ബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ അവസാനം ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആര്‍ബിഐ വെളിപ്പെടുത്തി. 2022 സെപ്തംബര്‍ മുതല്‍ 214 ടണ്‍ സ്വര്‍ണമാണ് രാജ്യത്തേക്ക് എത്തിച്ചത്. മെയ് 31 ന്, യുകെയില്‍ നിന്ന് ഏകദേശം 100 ദശലക്ഷം ടണ്‍ രാജ്യത്തെത്തിച്ചിരുന്നു. 1990 കളുടെ തുടക്കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ലണ്ടന്‍ ബാങ്കില്‍ സ്വര്‍ണം പണയം വെച്ചത്.
കഴിഞ്ഞ തവണത്തെപ്പോലെ, വിവരങ്ങള്‍ പുറത്തുപോകരുതെന്ന് കര്‍ശനമായ തീരുമാനത്തോടെയായിരുന്നു ഓപ്പറേഷന്‍. പ്രത്യേക വിമാനങ്ങളില്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് സ്വര്‍ണം എത്തിച്ചത്. നിലവില്‍, 324 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെയും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മുംബൈയിലും നാഗ്പൂരിലുള്ള കേന്ദ്രങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം സൂക്ഷിക്കുന്നത്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ 413.79 മെട്രിക് ടണ്‍ സ്വര്‍ണം വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതി വിദേശരാജ്യത്തും പകുതി ഇന്ത്യയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവില്‍ ആകെ സ്വര്‍ണശേഖരത്തിന്റെ അറുപത് ശതമാനവും ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലുണ്ടായ വലിയ വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ്ണത്തിന്റെ വിഹിതം 2024 മാര്‍ച്ച് അവസാനത്തോടെ 8.15% ല്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 9.32% ആയി ഉയര്‍ന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് 2022 മാര്‍ച്ച് മുതല്‍ വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. റഷ്യന്‍ വിദേശ കറന്‍സി ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്.

Related Articles

Back to top button