നടൻ റിസബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണെന്നും ടെലിവിഷൻ പരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു. 150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.
അവസാന നാളുകളില്‍ സീരിയലുകളിലാണ് റിസ ബാവ സജീവമായത്. ഇരുപതോളം സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. നടനെന്നതിനപ്പുറം മികച്ച മനസിനുടമ എന്ന നിലയിലും ജനഹൃദയങ്ങളില്‍ റിസ ബാവ ഇടം നേടി. മലയാള സിനിമയ്ക്ക് എക്കാലത്തേയും നഷ്ടമാണ് റിസ ബാവയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.