കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ കലൂരിലെ പി എം എല്‍ എ കോടതിയില്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ തന്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരുന്നത്. ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ആണ് കേസില്‍ സി എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതിന് മറുപടി നല്‍കിയിട്ടില്ല.
ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി തീരുമാനിച്ചിരുന്നു. കോടതിയില്‍ കൈമാറിയ കസ്റ്റഡി എക്‌സ്റ്റെന്‍ഷന്‍ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്.
ആദ്യ ഘട്ടത്തില്‍ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ശിവശങ്കര്‍ ഉള്‍പ്പെട്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. പല സര്‍ക്കാര്‍ പദ്ധതികളിലേയും സുപ്രധാന വിവരങ്ങള്‍ ശിവശങ്കറും സ്വപ്നയും തമ്മില്‍ കൈമാറിയെന്ന് ഇ.ഡി കസ്റ്റഡി എക്‌സ്റ്റെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നല്‍കിയതെന്ന് ഗടകഠകഘ എം.ഡി ജയശങ്കര്‍ പ്രസാദ് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനിലെ മുഴുവന്‍ നടപടിയും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമെന്ന് യു.വി ജോസും മൊഴി നല്‍കിയതായി ഇ.ഡി വ്യക്തമാക്കി. ഈ രണ്ടു മൊഴികളും ശിവശങ്കറിന് പൂര്‍ണമായും എതിരാണ് എന്നതിന് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.