BREAKINGNATIONAL

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രിന്‍സിപ്പലിനെ ഒരാഴ്ചയോളം ചോദ്യംചെയ്തു, ഇനി നുണപരിശോധന

കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികള്‍ സംബന്ധിച്ച് സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ജോലിയില്‍ ഉണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. വനിതാഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയോളമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സി.ബി.ഐ. ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ മതിയായ പ്രതികരണമല്ല ലഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ക്ക് തെറ്റായ വിവരങ്ങളാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. പോലീസില്‍ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ നിരന്തരം ചോദ്യം ഉയര്‍ന്നിരുന്നു. ‘എന്തുകൊണ്ടാണ് പ്രിന്‍സിപ്പല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതില്‍ നിന്ന് തടഞ്ഞോ?’ തുടങ്ങിയ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button