BREAKINGNATIONAL

‘വസ്ത്രം വലിച്ചൂരി, കൈകാലുകള്‍ കെട്ടി മുറിയില്‍ തള്ളി’: പൊലീസിനെതിരെ ക്യാപ്റ്റന്റെ പ്രതിശ്രുത വധുവിന്റെ പരാതി

ഭുവനേശ്വര്‍: പൊലീസ് സ്റ്റേഷനില്‍ പീഡനം നേരിട്ടെന്ന ക്യാപ്റ്റന്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിന്റെ പരാതിയില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പരാതി പറയാന്‍ ചെന്നപ്പോള്‍ തന്റെ വസ്ത്രം വലിച്ചൂരിയെന്നും മുടിയില്‍ പിടിച്ച് വലിച്ചിഴച്ചെന്നും കൈകാലുകള്‍ കെട്ടി മുറിയില്‍ തള്ളിയെന്നുമാണ് പരാതി. അഭിഭാഷകയും റെസ്റ്റോറന്റ് ഉടമയുമായ 32കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
സെപ്തംബര്‍ 15 ന് രാത്രി ഭുവനേശ്വറിലെ ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. റസ്റ്റോറന്റ് അടച്ച് താനും ക്യാപ്റ്റനും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചതിനെ കുറിച്ച് പരാതിപ്പെടാനാണ് സ്റ്റേഷനില്‍ എത്തിയതെന്ന് യുവതി പറയുന്നു. സഹായിക്കുന്നതിന് പകരം കുറ്റവാളികളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയത്. ക്യാപ്റ്റനെ അടുത്ത ദിവസം പുലര്‍ച്ചെ വരെ തടങ്കലില്‍ വച്ചു. സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ദിനകൃഷ്ണ മിശ്ര വന്നപ്പോള്‍ അന്യായമായി തടങ്കലില്‍ വെച്ചതിനെ താന്‍ ചോദ്യംചെയ്‌തെന്നും ഇതോടെ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്‌തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്‌പെക്ടര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി പറഞ്ഞു.
അതിനിടെ വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വനിതാ പോലീസുകാര്‍ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചപ്പോഴാണ് താന്‍ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതി പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
അതേസമയം പൊലീസുകാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. യുവതിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പൊലീസുകാര്‍ക്കെതിരെ അന്വേഷണം തുടങ്ങി. ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Related Articles

Back to top button