BREAKINGKERALA

വിദേശ വനിതയില്‍ നിന്ന് 3.5 കോടി തട്ടിയെടുത്തെന്ന് പരാതി; മന്ത്രിക്ക് നല്‍കാനെന്ന പേരിലടക്കം പണം വാങ്ങി

കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയില്‍ നിന്ന് കമ്പനി ഡയറക്ടര്‍ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയന്‍ സ്വദേശിയായ പാര്‍വതി റെയ്ച്ചര്‍ ആണ് ചൊവ്വര സ്വദേശി അജിത്ത് ബാബുവിനെതിരെ പരാതി നല്‍കിയത്. സംസ്ഥാന മന്ത്രിക്ക് നല്‍കാനെന്ന പേരിലടക്കം അജിത് പണം വാങ്ങിയെന്നും പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും പാര്‍വതി ആരോപിച്ചു.
ലഖ്‌നൗവില്‍ നിന്ന് ദത്തെടുത്ത തന്റെ മകള്‍ക്കൊപ്പം നാല് വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ വംശജയായ തന്റെ അമ്മയുടെ വേരുകള്‍ തേടിയാണ് പാര്‍വതി റെയ്ച്ചര്‍ കാലടിയില്‍ എത്തിയത്. 3 ഏക്കര്‍ സ്ഥലം വാങ്ങി. മഹാമായ സെന്റര്‍ ഓഫ് കോണ്‍ഷ്യസ്‌നെസ് എന്ന പേരില്‍ മെഡിറ്റേഷന്‍ സെന്ററും തുടങ്ങി. വിദേശവനിതയായതിനാല്‍ രാജ്യത്തെ നിയമപ്രകാരം സ്ഥാപനത്തിന്റെ ഡയറക്ടറില്‍ ഒരാള്‍ ഇന്ത്യക്കാരനാകണം. അങ്ങനെയാണ് സെന്ററിന്റെ ആര്‍ക്കിട്ടെക്ടിന്റെ സഹോദരനായ അജിത്ത് ബാബുവിനെ പരിചയപ്പെടുന്നത്.എന്നാല്‍ വിശ്വസിച്ച് ഒപ്പം കൂട്ടിയ അജിത്ത് പിന്നീട്ട് ഓരോ ദിവസവും പാര്‍വ്വതിയെ പറഞ്ഞ് പറ്റിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപയാണ്.
പാര്‍വ്വതിക്ക് പ്രാദേശികമായുള്ള ധാരണക്കുറവ് ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ്. ജന്മനാ വൃക്കകള്‍ക്ക് തകരാറുള്ള മകളുടെ 500 രൂപയില്‍ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ ചിലവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് മാസം കൊണ്ട് അജിത്ത് തട്ടിയെടുത്തത് 1 കോടി 90ലക്ഷം രൂപ. സെന്ററിലേക്ക് ജലശുദ്ധീകരണ സംവിധാനമൊരുക്കാന്‍ 19ലക്ഷം വേണമെന്ന് പറഞ്ഞു. വിദേശത്തുള്ള ഓഹരി ഉടമകളില്‍ നിന്നടക്കം ശേഖരിച്ച് പാര്‍വ്വതി അതും നല്‍കി. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് ഈ ഇനത്തില്‍ അജിത്ത് ചിലവാക്കിയത് വെറും 3 ലക്ഷം രൂപ മാത്രം. പ്രദേശത്ത് ഒരു റൈസ് മില്‍ ഉടന്‍ വരുമെന്നും മന്ത്രിക്ക് പത്ത് ലക്ഷം നല്‍കിയാല്‍ അത് തടയാമെന്ന് ധരിപ്പിച്ച് പത്ത് ലക്ഷം രൂപ വേറെയും വാങ്ങി. ഇതാണ് ഇന്ത്യന്‍ വ്യവസ്ഥയെന്ന അജിത്തിന്റെ വാക്കുകളില്‍ പാര്‍വ്വതി പെട്ട് പോയി.
പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പാര്‍വ്വതി പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന ഭീഷണിയായി. ഒടുവില്‍ സെന്ററും അടച്ച് പൂട്ടേണ്ടി വന്നു. തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വിചിത്ര വാദവുമാണ് അജിത്ത് പറയുന്നത്. ഇന്ത്യയെ സ്‌നേഹിച്ച് ജീവിക്കാനും ഒരു കുഞ്ഞിന് ജീവിതം നല്‍കാനും തീരുമാനിച്ച് കേരളത്തിലെത്തിയ പാര്‍വ്വതി വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പകച്ച് നില്‍ക്കുകയാണ്.

Related Articles

Back to top button