BREAKINGKERALA
Trending

വിവാദങ്ങളും ട്വിസ്റ്റുകളും കൊണ്ട് നിറഞ്ഞ പാലക്കാട്ടെ പ്രചാരണം ഇന്ന് അവസാനിക്കും; എല്‍ഡിഎഫ് മാര്‍ച്ചും ഇന്ന്

പാലക്കാട്: വിവാദങ്ങള്‍ക്കും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കും പിന്നാലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. അതിനിടെ ഇന്ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി.
യുഡിഎഫ് സ്ഥാനാ4ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് തുടങ്ങുക. പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകള്‍ക്കാണ് ഈ കാലയളവില്‍ പാലക്കാട് സാക്ഷിയായത്.
അതേസമയം പാലക്കാട്ടെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ടാണ് ഇടത് മുന്നണി ഇന്ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കാണ് മാര്‍ച്ച്. 2700 ഓളം ഇരട്ട വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാര്‍ക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിന്‍ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2017 ല്‍ പാലക്കാട് മണ്ഡലത്തില്‍ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിന്റെ പ്രതിരോധം.

Related Articles

Back to top button