BREAKINGKERALA

വെന്റിലേറ്ററില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജമെടുത്ത് സൂക്ഷിക്കാന്‍ യുവതിക്ക് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി:ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബീജമെടുത്ത് സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ ഹര്‍ജിയില്‍ അനൂകൂല ഉത്തരവിട്ട് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹര്‍ജി നല്‍കിയത്. 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടല്‍ തേടിയത്.
കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളായിരുന്നില്ല. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കില്‍ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് യുവാവ്. അതിനാല്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ട്രീറ്റ്‌മെന്റിലൂടെ കുട്ടിക്ക് ജന്മം നല്‍കാന്‍ ഭര്‍ത്താവിന്റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2021ല്‍ നിലവില്‍ വന്ന എ.ആര്‍.ടി നിയമ പ്രകാരം ബീജമെടുക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും അനുമതി വേണം.എന്നാല്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ല എന്നതിനാലാണ് യുവതിയും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്ന് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി ജി അരുണ്‍ ആശുപത്രി അധികൃതര്‍ക്ക് ബീജമെടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.വിഷയത്തിലുള്ള എല്ലാ തുടര്‍നടപടികളും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകണമെന്നും സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സെപ്റ്റംബര്‍ 9ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button